കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ തോട്ടങ്ങളിൽ പൊന്തക്കാടുകളിലും മറ്റുമായി പൂഴ്‌ത്തിവച്ചതിൽ ഒന്നരക്കോടിയിലേറെ വരുന്ന ഇൗട്ടിത്തടികൾ ഇന്നലെ കണ്ടെടുത്തു. മുക്കംകുന്ന്, മക്കിയാനിക്കുന്ന്, പാക്കം, വാഴവറ്റ പ്രദേശങ്ങളിൽ നിന്നായാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇത്രയും തടികൾ പിടിച്ചെടുത്തത്. സംഭവത്തിൽ മരംമുറി കേസിലെ മുഖ്യപ്രതി റോജി അഗസ്റ്റിനെതിരെ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുറിച്ചുതള്ളിയതിൽ നല്ലൊരു പങ്ക് ഈട്ടിത്തടികൾ ഒളിപ്പിച്ച നിലയിലുണ്ടെന്ന് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. റോജിയ്ക്കും സഹോദരങ്ങൾക്കും മറ്റു കർഷകർക്കുമെതിരെ വനം വകുപ്പിന്റേതായി നാല്പതോളം കേസുകളുണ്ട്. പൊലീസ് കേസ് വേറെയും.
ഇന്നലെ പിടിച്ചെടുത്ത തടികൾ തോട്ടങ്ങളിൽ നിന്ന് നീക്കാൻ നിരവധി തൊഴിലാളികളെ കൊണ്ടുവരേണ്ടി വന്നു. വലിയ ട്രാക്ടറുകളും എത്തിച്ചിരുന്നു. ഡി.എഫ്.ഒ യുടെ പരിശോധനയ്ക്കു ശേഷം ഇൗട്ടിത്തടികൾ കുപ്പാടിയിലെ സർക്കാർ ടിമ്പർ ഡിപ്പോയിലേക്ക് മാറ്റി. നേരത്തെ കണ്ടെടുത്ത മരങ്ങൾ സൂക്ഷിച്ചിരിക്കുന്നതും ഇവിടെയാണ്.
ഒളിച്ചുവച്ച മരത്തടികൾ ഇനിയും ഏറെയുണ്ടെന്ന് വനം വകുപ്പ് ഉന്നതോദ്യോഗസ്ഥർക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഇതിനായുള്ള വേട്ട വരുംദിവസങ്ങളിൽ തുടരും. മുറിച്ചുതള്ളിയ മരങ്ങൾ മുഴുവൻ കണ്ടെടുക്കാൻ നേരത്തെ റവന്യൂ, വനം അധികൃതർ മുതിർന്നിരുന്നില്ല. കേസ് ഭയന്ന് പ്രതിപക്ഷ നേതാക്കളോടു പോലും ഈ തടികളുടെ കാര്യം പറയാൻ കർഷകരും ആദിവാസികളും മടിച്ചു. മിക്കയിടത്തും കർഷകർക്ക് ആയിരം രൂപ അഡ്വാൻസ് നൽകിയാണ് തടികൾ മുറിച്ചുമാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |