SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.34 AM IST

മരംകൊള്ളയിൽ രാഷ്ട്രീയപ്പോര്: മുട്ടിൽ ഇടപെട്ട് കേന്ദ്രം, റിപ്പോർട്ട് തേടുമെന്ന് വനം മന്ത്രി ജാവദേക്കർ

vmwithjava

നീക്കം, വി. മുരളീധരന്റെ കത്തിനെ തുടർന്ന്

ന്യൂഡൽഹി: കേരളത്തിൽ, സ‌ർക്കാർ ഉത്തരവിന്റെ മറവിൽ വയനാട് മുട്ടിൽ നടന്ന മരംകൊള്ളയെച്ചൊല്ലി രാഷ്ട്രീയവിവദം കനക്കുന്നതിനിടെ സംഭവത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. മരംകൊള്ളയിൽ ഉന്നത ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പങ്കുണ്ടെന്നു സംശയിക്കുന്നതായി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ തന്നെ ഹൈക്കോടതിയിൽ പറഞ്ഞതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടൽ.

സംസ്ഥാനത്ത് ഇടതു സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന മുട്ടിൽ കേസിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്നലെ പ്രകാശ് ജാവദേക്കറെ കണ്ട് കത്തു നൽകിയിരുന്നു. ഉന്നത ഗൂഢാലോചന സംശയിക്കപ്പെടുന്ന കേസിൽ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ നീക്കം നടക്കുന്നതായി മുരളീധരൻ കത്തിൽ ചൂണ്ടിക്കാട്ടി.

യഥാർത്ഥ വസ്തുതകൾ പുറത്തുവരാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റിനെയും വകുപ്പ് മേധാവിയെയും വിളിച്ചുവരുത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. തുടർന്നാണ് സംസ്ഥാനത്തോട് റിപ്പോർട്ട് തേടാനുള്ള കേന്ദ്ര നീക്കം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെതിരായ കുഴൽപ്പണ വിവാദം കത്തിനിൽക്കുന്നതിനിടെ,​ സി.പി.എമ്മിനെയും പിണറായി സർക്കാരിനെയും പ്രതിരോധത്തിലാക്കുന്ന മുട്ടിൽ മരംമുറി കേസിൽ കേന്ദ്ര ഇടപടെലിനുള്ള തീരുമാനം വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യമേറ്റുന്നു.


അതിനിടെ, തൃശൂരിലെ മൂന്ന് വനം റേഞ്ചുകളിൽ നിന്നായി അഞ്ചു കോടിയോളം വിലവരുന്ന തേക്കും ഈട്ടിയും വെട്ടിക്കടത്തിയതായി വനം വകുപ്പിന്റെ അന്വേഷണത്തിൽ പുറത്തുവന്നു. റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവ് പിൻവലിച്ച ശേഷവും മരം മുറി നടന്നതായി ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വടക്കാഞ്ചേരിയിലെ മച്ചാട് റേഞ്ചിലെ പുലാക്കോട് മേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ മരം മുറിച്ചു കടത്തിയത്. 33 പാസിന്റെ മറവിൽ അഞ്ഞൂറോളം മരങ്ങൾ കടത്തിയതായാണ് റിപ്പോർട്ട്.

അഴിമതി ആരോപണങ്ങൾക്ക് വ്യാപ്തി കൂട്ടി,​ മുട്ടിൽ മരങ്ങൾ മുറിക്കാൻ വനം വകുപ്പിലെ ഉന്നതോദ്യോഗസ്ഥർക്ക് ലക്ഷങ്ങൾ കൈക്കൂലി നൽകിയതായി പ്രതി റോജി അഗസ്റ്റിൻ ഇന്നലെ വെളിപ്പെടുത്തി. പണം കൊടുത്തിട്ടും രേഖകൾ ശരിയാക്കാത്തതിന്റെ പേരിൽ സൗത്ത് വയനാട് ഡി.എഫ്.ഒയോട് റോജി ഫോണിൽ രോഷം കൊള്ളുന്നതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവന്നു.

അന്വേഷണത്തിന് അഞ്ച് സ്ക്വാഡ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടന്ന മരംകൊള്ളയിൽ അന്വേഷണം വിപുലമാക്കാൻ വിവിധ ജില്ലകളിലായി വനംവകുപ്പ് അഞ്ച് പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്സ് (വിജിലൻസ്) ആണ് അന്വേഷണ മേധാവി. ഒരു സംഘത്തിൽ ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ രണ്ടു റേഞ്ച് ഓഫീസർമാർ ഉൾപ്പെടെ ഉണ്ടാകും. കണ്ണൂർ, വയനാട് ,കാസർകോട് ജില്ലകളുടെ ചുമതല തിരുവനന്തപുരം ഡി.എഫ്.ഒ യ്ക്കാണ്. കോഴിക്കോട് മലപ്പുറം, പാലക്കാട് ജില്ലകളുടെ ചുമതല എറണാകുളം ഡി.എഫ്.ഒ ക്കും, തൃശൂർ, എറണാകുളം ജില്ലകളുടെ ചുമതല കോഴിക്കോട് ഡി.എഫ്.ഒയ്ക്കുമാണ്. ഇടുക്കി, കോട്ടയം ജില്ലകളിലെ കേസുകൾ കണ്ണൂർ ഡി.എഫ്.ഒ അന്വേഷിക്കും. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അന്വേഷണ ചുമതല പാലക്കാട് ഡി.എഫ്.ഒ യ്‌ക്ക്. 22- നകം റിപ്പോർട്ട് സമർപ്പിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUTTIL FORESTS CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.