കൽപ്പറ്റ: മരങ്ങൾ മുറിക്കാൻ വനം വകുപ്പിലെ ഉന്നതോദ്യോഗസ്ഥർക്ക് ലക്ഷങ്ങൾ കൈക്കൂലി നൽകേണ്ടി വന്നതായി മുട്ടിൽ മരം മുറി കേസിലെ പ്രതി റോജി അഗസ്റ്റിന്റെ വെളിപ്പെടുത്തൽ. ചോദിച്ച കൈമടക്ക് കൊടുത്തിട്ടും കടലാസുകൾ ശരിയാക്കാത്തതിന്റെ പേരിൽ സൗത്ത് വയനാട് ഡി.എഫ്.ഒയ്ക്ക് നേരെ റോജി ഫോണിൽ രോഷം കൊള്ളുന്നതിന്റെ ക്ളിപ്പും പുറത്ത് വിട്ടു. എല്ലാ രേഖകളും നിയമപ്രകാരം ഹാജരാക്കിയാണ് മരം മുറിച്ചതും ലോറിയിൽ കൊണ്ടുപോയതും. തോട്ടത്തിലെ 56 മരങ്ങളാണ് മുറിച്ചത്. ഇതിനായി ഡി. എഫ്. ഒയ്ക്ക് 10 ലക്ഷവും ഫ്ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒയ്ക്ക് രണ്ട് ലക്ഷവും മേപ്പാടി റേഞ്ച് ഒാഫീസർക്ക് 5 ലക്ഷവും നൽകിയിട്ടുണ്ട്. ഒാഫീസിലുള്ളക്കായി മൂന്ന് ലക്ഷം വേറെയും കൊടുത്തു. മുൻ റേഞ്ച് ഒാഫീസക്ക് നേരത്തെ മൂന്ന് ലക്ഷം രൂപ നൽകിയിരുന്നു. മരം കടത്താനുളള പാസിനായി നടന്ന് മടുത്തിട്ടാണ് ഒടുവിൽ കൈക്കൂലി കൊടുത്തത്. പിന്നീട് സി.സി.എഫിന് മെയിൽ അയച്ചത് റേഞ്ച് ഒാഫീസറാണ്. റവന്യൂ വകുപ്പിൽ ആരും പണം വാങ്ങിയിട്ടില്ല.
ഇപ്പോൾ കേസെടുത്തത് വനത്തിലെ മരം മുറിച്ചുവെന്ന് കാണിച്ചാണ്. കോടതിയും റേഞ്ച് ഒാഫീസറും അനുവദിച്ച മരമാണ് സ്വന്തം തോട്ടത്തിൽ നിന്ന് മുറിച്ച് കയറ്റി വിട്ടത്. 36 ശതമാനം നികുതിയും അടച്ചു. വനത്തിൽ കയറി ഒരു കുറ്റി മരം പോലും മുറിച്ചിട്ടില്ല.
വനം മന്ത്രി നിയമസഭയിൽ പറഞ്ഞതെല്ലാം എന്നോട് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിലെ കാര്യങ്ങളാണ്. ഞാൻ മന്ത്രിയെ കണ്ടിട്ടില്ല. ഗതാഗത മന്ത്രിയായിരിക്കെ എ.കെ.ശശീന്ദ്രനെ കണ്ടത് നിർദ്ധന വിദ്യാർത്ഥികൾക്കുള്ള ഫോൺ വിതരണവുമായി ബന്ധപ്പെട്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |