തിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറി കേസിൽ നിന്ന് രക്ഷപ്പെടാൻ, പ്രതിയായ റോജി അഗസ്റ്റിൻ തടി കടത്താൻ നൽകുന്ന ഫോറം- 4 പാസ് വനംവകുപ്പ് സീനിയർ സൂപ്രണ്ടിന്റെ ഒത്താശയോടെ വ്യാജമായി ചമച്ചെന്ന് കോഴിക്കോട് ഫ്ളൈയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. ധനേഷ് കുമാറിന്റെ അന്വേഷണ റിപ്പോർട്ട്.
ബാഹ്യപ്രേരണയാലോ സമ്മർദ്ദത്താലോ ആകാം ഈ ഉദ്യോഗസ്ഥൻ വഴങ്ങിയതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
കേസ് മുറുകുമെന്നറിഞ്ഞ് അന്വേഷണോദ്യോഗസ്ഥനായ ധനേഷ് കുമാറിനെതിരെ പ്രതി കോഴ ആരോപണം ഉന്നയിച്ചിരുന്നു. പ്രതി ആരോപണം പിന്നീട് പിൻവലിച്ചെങ്കിലും ധനേഷിനെ അന്വേഷണസംഘത്തിൽ നിന്ന് ഒഴിവാക്കുകയും, വസ്തുത പുറത്തുവന്നതോടെ കൂടുതൽ ചുമതല നൽകി ഇന്നലെ വൈകിട്ട് വീണ്ടും ഉൾപ്പെടുത്തുകയും ചെയ്തു.
റോജി അഗസ്റ്റിന്റെ പേരിലുള്ള വാഴവറ്റയിലെ സൂര്യ ടിംബേഴ്സിൽ മേപ്പാടി റേഞ്ചിലെ മുണ്ടക്കൈ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ നടത്തിയ പരിശോധനയിൽ തടി കടത്താൻ ഉപയോഗിക്കുന്ന ഫോറം- 4 പാസിന്റെ ഡ്യൂപ്ലിക്കേറ്റ്, ട്രിപ്ലിക്കേറ്റ് കോപ്പികൾ കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒറിജിനൽ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതിന്റെ അടിസ്ഥാനത്തിൽ എട്ടാം തീയതി തയ്യാറാക്കിയ മഹസർ അസാധുവാക്കാനാണ് ഫെബ്രുവരി ആറ് തീയതി വച്ച് സീനിയർ സൂപ്രണ്ടിനെക്കൊണ്ട് ഒപ്പു വയ്പിച്ച് രസീത് വാങ്ങിയത്.
റോജി അഗസ്റ്റിൻ സൗത്ത് വയനാട് ഡിവിഷൻ ഓഫീസിലെത്തി സമ്മർദ്ദം ചെലുത്തിയതായി അന്വേഷണത്തിൽ വ്യക്തമായി. മഹസർ പ്രകാരവും ബത്തേരി അസി. വൈൽഡ് ലൈഫ് വാർഡൻ, എലിഫന്റ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ, ഇരുളം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ, മുണ്ടക്കൈ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ മൊഴികളിൽ നിന്നും സൂര്യ ടിംബേഴ്സിന് പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ ലഭിക്കാൻ വേണ്ടുന്ന രേഖകളില്ലെന്ന് വ്യക്തമാണ്. എന്നിട്ടും അതു നൽകിയത് ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രതി ആസൂത്രിതമായി നടത്തിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |