കൊച്ചി: മുട്ടിൽ മരം മുറിക്കൽ കേസിൽ ആരോപണ വിധേയനായ വനം വകുപ്പ് ഡെപ്യൂട്ടി കൺസർവേറ്റർ എൻ.ടി. സാജനടക്കം നാല് ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ (സി.എ.ടി) സ്റ്റേചെയ്തു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന (സി.സി.എഫ്) സഞ്ജയൻ കുമാർ, ഉത്തര മേഖല ഡെപ്യൂട്ടി കൺസർവേറ്ററായിരുന്ന ഡി.കെ. വിനോദ് കുമാർ എന്നിവരുടെ സ്ഥലം മാറ്റമാണ് സ്റ്റേ ചെയ്തതെങ്കിലും ഫലത്തിൽ സാജന്റെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും സർക്കാരിന് നടപ്പാക്കാനാവില്ല. ഡെപ്യൂട്ടി കൺസർവേറ്റർ ആർ. കീർത്തിയെയും സ്ഥലംമാറ്റിയിരുന്നു.
സ്ഥലം മാറ്റ ഉത്തരവ് പ്രഥമദൃഷ്ട്യാ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സി.എ.ടി ജുഡിഷ്യൽ അംഗം പി. മാധവൻ, അഡ്‌മിനിസ്‌ട്രേറ്റീവ് അംഗം കെ.വി. ഈപ്പൻ എന്നിവരുൾപ്പെട്ട എറണാകുളം ബെഞ്ച് ഹർജികൾ ഏപ്രിൽ ഏഴിനു വീണ്ടും പരിഗണിക്കും.
സഞ്ജയൻ കുമാറിനെ വർക്കിംഗ് പ്ളാൻ ആൻഡ് റിസർച്ച് സി.സി.എഫായി ഫോറസ്റ്റ് ഹെഡ്‌ക്വാർട്ടേഴ്‌സിലേക്ക് മാറ്റിയാണ് ഡെപ്യൂട്ടി കൺസർവേറ്റർ സാജനെ ആ പദവിയിൽ നിയമിച്ചത്. മുട്ടിൽ കേസിൽ എൻ.ടി. സാജനെതിരെ അന്വേഷണ റിപ്പോർട്ട് നൽകിയ വിനോദ് കുമാറിനെ ഡെപ്യൂട്ടി കൺസർവേറ്ററായി കൊല്ലത്തേക്കാണ് മാറ്റിയത്. വിനോദ് കുമാർ ഇതോടെ സാജന്റെ കീഴുദ്യോഗസ്ഥനായി.
2020 ഏപ്രിൽ 23നാണ് സഞ്ജയൻ കുമാറിനെ ദക്ഷിണമേഖലാ സി.സി.എഫായി നിയമിച്ചത്. ഐ.എഫ്.എസ് ചട്ടപ്രകാരം സ്ഥലം മാറ്റത്തിന് സിവിൽ സർവീസ് ബോർഡിന്റെ ശുപാർശവേണം. പ്രൊമോഷൻ, വിരമിക്കൽ തുടങ്ങി ഒഴിവാക്കാനാവാത്ത കാരണങ്ങളില്ലെങ്കിൽ കുറഞ്ഞതു രണ്ടു വർഷം തുടരാൻ അനുവദിക്കണം. ഇവയൊക്കെ ലംഘിച്ചാണ് തന്നെ മാറ്റിയതെന്നും സാജനെ രണ്ടു പദവി മുകളിലേക്ക് സ്ഥാനക്കയറ്റം നൽകി സ്ഥലം മാറ്റിയത് നിയമവിരുദ്ധമാണെന്നും സഞ്ജയൻ കുമാറിന്റെ ഹർജിയിൽ ആരോപിക്കുന്നു.
#രാഷ്ട്രീയ സ്വാധീനമെന്ന് വാദം
മുട്ടിൽ കേസിൽ ആരോപണ വിധേയനായി സസ്പെൻഷനു ശുപാർശ ചെയ്യപ്പെട്ട സാജനെ രാഷ്ട്രീയ സ്വാധീനം നിമിത്തമാണ് ഉയർന്ന പദവിയിലേക്ക് സ്ഥലം മാറ്റിയെന്നാണ് സഞ്ജയൻ കുമാറിന്റെ വാദം.
ഓൾ ഇന്ത്യ സർവീസിലുള്ളവരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവു പാലിച്ചില്ല.
സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയില്ലാതെ സ്ഥലം മാറ്റാൻ സംസ്ഥാന സർക്കാരിനും വനം വകുപ്പിനും അധികാരമില്ല.
സ്ഥലം മാറ്റത്തിനെതിരെ സർക്കാരിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.
ഈ സാഹചര്യത്തിൽ തന്നെ മാറ്റി സാജനെ നിയമിച്ചതു റദ്ദാക്കണം. ഡെപ്യൂട്ടി കൺസർവേറ്ററായ സാജന് സി.സി.എഫ് പദവിയിൽ തുടരാൻ അർഹതയില്ലെന്നു പ്രഖ്യാപിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |