പാലക്കാട്: കോൺഗ്രസ് നേതാവ് അനിൽ അക്കരയെ രൂക്ഷമായി വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും എ.വി. ഗോപിനാഥ്. മുഖ്യമന്ത്രി പിണറായി വിജയൻ മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവാണ്. അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാവുക എന്നത് അഭിമാനമാണ്. സി.പി.എമ്മിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഗോപിനാഥ് കോൺഗ്രസിൽ നിന്നുള്ള രാജി പ്രഖ്യാപന വേളയിൽ മുഖ്യമന്ത്രിയെ പുകഴ്ത്തിയത്.
ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി ഭാരവാഹിയും അടക്കമുള്ള പദവികൾ പാർട്ടി നൽകിയിട്ടും വീണ്ടും എന്തിനാണ് ഡി.സി.സി പ്രസിഡന്റ് ആകാൻ ഗോപിനാഥ് ശ്രമിക്കുന്നത് എന്ന് അനിൽ അക്കരെ ഫേസ്ബുക്കിൽ വിമർശിച്ചിരുന്നു. അതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഗോപിനാഥ് പ്രതികരിച്ചത്. അനിൽ അക്കരയ്ക്ക് മാനസിക രോഗമാണ്. ഞാൻ ആരുടേയും എച്ചിൽ നക്കാൻ പോയിട്ടില്ല. എന്നാൽ എന്റെ വീട്ടിൽ വന്ന് പലരും നക്കിയിട്ടുണ്ട്. അതാരാണെന്ന് എല്ലാവർക്കും അറിയാം എന്നായിരുന്നു പ്രതികരണം.
ഹൃദയത്തിൽ പ്രതിഷ്ഠിച്ചത് ലീഡറെ
ഒരു പ്രവർത്തകനോടും പാർട്ടിവിടാൻ താൻ പറയില്ലെന്ന് ഇന്നലെ അനുയായികൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ഗോപിനാഥ് പറഞ്ഞു. തന്റെ തീരുമാനത്തിൽ പാർട്ടിക്കാരും അല്ലാത്തവരുമായവർക്ക് എതിർപ്പ് പ്രകടിപ്പിക്കാം. അവരോട് ക്ഷമ പറയുന്നു. ഹൃദയത്തിൽ ഈശ്വരനായി പ്രതിഷ്ഠിച്ച ലീഡർ കെ. കരുണാകരൻ അടക്കം തന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ സഹായിച്ച എല്ലാ നേതാക്കളോടും പ്രവർത്തകരോടും നന്ദി പറയുന്നു.
എന്റെ ഗ്രാമത്തിലെ കോൺഗ്രസിനെ ശക്തി കേന്ദ്രമാക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ വലിയ പോരാട്ടം നടത്തിയ ആളാണ് താൻ. ഏകദേശം 43 വർഷം കേരളത്തിലെ കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായി നിലനിറുത്താൻ സാധിച്ചു. അതിന്റെ ഗുണം പാലക്കാട് ജില്ലയുടെ എല്ലാ ഭാഗത്തും എത്തിക്കാനും സാധിച്ചു. പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത്, തങ്ങൾ അഞ്ച് കൊല്ലവും ഭരിക്കും. ഭരണഘടനയ്ക്ക് വിരുദ്ധമല്ലാത്തിടത്തോളം പഞ്ചായത്ത് ഭരണം വിടില്ല. താനടക്കം 11 പഞ്ചായത്തംഗങ്ങളും ഒറ്റക്കെട്ട് ആണെന്നും ഗോപിനാഥ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |