സംസ്ഥാനത്ത് ഭവനരഹിതരായ കുടുംബങ്ങൾക്ക് സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ 2016 ൽ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ലൈഫ് മിഷൻ. മൂന്നു ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ നേരത്തേയുള്ള പദ്ധതികളിലൂടെ നിർമ്മാണമാരംഭിച്ച വീടുകൾ പൂർത്തീകരിക്കുകയാണ് ചെയ്തത്. രണ്ടാം ഘട്ടം, സ്വന്തം ഭൂമിയുണ്ടായിട്ടും ഭവനരഹിതരായ കുടുംബങ്ങൾക്ക് വീട് നൽകുന്നതായിരുന്നു. ഇത് 93 ശതമാനം പൂർത്തീകരിച്ചു. ബാക്കിയുള്ളവയിൽ നിയമതടസ്സങ്ങളില്ലാതെ പൂർത്തിയാക്കാൻ പറ്റുന്ന വീടുകൾ ഈ മാർച്ചോടെ നിർമ്മിച്ചു നൽകും.
ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ ഭൂരഹിത- ഭവനരഹിത കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭ്യമാക്കാനാണ് തീരുമാനം. 2017ൽ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയിൽ ശേഷിക്കുന്നത് 1,10,487 ഭൂരഹിതരാണ്. പട്ടികജാതി, പട്ടികവർഗ, ഫിഷറീസ് വകുപ്പുകൾ ലഭ്യമാക്കിയ പട്ടികയിൽ 30,116 ഭൂരഹിതരുമുണ്ട്. അടുത്ത മൂന്നുവർഷം കൊണ്ട് 2.5 ലക്ഷത്തോളം ഭൂരഹിതർക്ക് മൂന്നു സെന്റ് വീതം ഭൂമി ലഭ്യമാക്കേണ്ടതുണ്ട്. അതിന് ഉദ്ദേശം 7500 കോടി രൂപ വേണ്ടിവരും. സംസ്ഥാന സർക്കാരിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും മാത്രം മുൻകൈയിൽ ലക്ഷ്യം പൂർത്തിയാക്കുക എളുപ്പമല്ല. ഇവിടെയാണ് സുമനസ്സുകളായ പൊതുജനങ്ങളും വ്യാപാരി വ്യവസായികളും പ്രവാസികളും സന്നദ്ധ സംഘടനകളും കേർപ്പറേറ്റ് സ്ഥാപനങ്ങളും സജീവ പങ്കാളികളാകേണ്ടത്. സംസ്ഥാന സർക്കാകിന്റെ മനസ്സോടിത്തിരി മണ്ണ് പ്രചാരണ പരിപാടി ഈ പശ്ചാത്തലത്തിലാണ്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ലൈഫ് ഒന്നാം ഘട്ടത്തിൽ 52,623 വീടുകളും രണ്ടാം ഘട്ടത്തിൽ 88,651വീടുകളുമാണ് പൂർത്തിയാക്കിയത്. അന്ന് ആരംഭിച്ച മൂന്നാം ഘട്ടത്തിൽ 3667 പേർ ഭൂമി ആർജ്ജിച്ചിട്ടുണ്ട്. ഭവന സമുച്ചയങ്ങളിലൂടെ 362 പേരെ പുനരധിവസിപ്പിക്കുകയും ചെയ്തു. പട്ടികജാതി വികസന വകുപ്പ് 22,605 വീടുകൾ പൂർത്തിയാക്കിയപ്പോൾ പട്ടികവർഗ വികസന വകുപ്പ് 1558 വീടുകൾ സാക്ഷാത്കരിച്ചു. മത്സ്യബന്ധന വകുപ്പ് നിർമിച്ച 4456 വീടുകളും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 2363 വീടുകളും ചേരുമ്പോൾ കഴിഞ്ഞ സർക്കാർ പാവങ്ങൾക്കായി നിർമിച്ചു നൽകിയത് 2,62,131 വീടുകളാണ്.
ഭൂമിയുടെ ലഭ്യത കുറഞ്ഞ ഇടങ്ങളിൽ ഫ്ളാറ്റുകൾ നിർമിച്ച് ഭവനരഹിതരെ പുനരധിവസിപ്പിക്കുന്ന നടപടി ജനപക്ഷ ഇടപെടലിന്റെ മറ്റൊരു മുഖമായിരുന്നു. ഇത്തരം 39 സമുച്ചയങ്ങളാണ് ലക്ഷ്യം. ഈ മാർച്ച് 22നു മുമ്പ് നാല് സമുച്ചയങ്ങൾ പൂർത്തിയാക്കും. കേരളം ഇതര സംസ്ഥാനങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നതിന് പ്രധാന കാരണം ഭൂപരിഷ്‌കരണമാണ്. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ആദ്യ സർക്കാർ ഒരുക്കിയ അടിത്തറയിൽ നിന്നാണ് നാം ഇന്ന് ഭൂരഹിത ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നത്. സമരഭരിതമായ ഭൂതകാലങ്ങൾക്ക് നേതൃത്വം നൽകിയവർ നയിക്കുന്ന കേരളത്തിലെ ഇന്നത്തെ ഭരണത്തിലൂടെ ജനകീയ ബദലുകൾ ഉയർത്തിപ്പിടിച്ച് നവകേരള നിർമ്മിതി യാഥാർത്ഥ്യമാക്കുമ്പോൾ, മനസ്സോടിത്തിരി മണ്ണ് എന്ന മാനവികത ഉയർത്തിപ്പിടിക്കുന്ന ക്യാമ്പയിന് ഏറെ പ്രസക്തിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |