കോഴിക്കോട്: പുന്നോൽ ഹരിദാസ് വധക്കേസ് പ്രതി നിജിൽദാസിനെ സംരക്ഷിച്ച രേഷ്മയ്‌ക്ക് ബന്ധം ബി.ജെ.പിയുമായാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. രേഷ്മപ്രശാന്തിന്റെത് ബി.ജെ.പി പശ്ചാത്തലമുള്ള കുടുംബമാണ്. ഇവരുടേത് സി.പി.എം കുടുംബം എന്ന ആരോപണം വാസ്തവ വരുദ്ധമാണ്. രേഷ്മയെ ജാമ്യത്തിലിറക്കിയത് ബി.ജെ.പിക്കാരാണ്. അവരെ സ്വീകരിച്ചത് ബി.ജെ.പി മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ കെ. അജേഷാണ്. ബി.ജെ.പി നിയോഗിച്ച അഭിഭാഷകനാണ് രേഷ്മയ്‌ക്കുവേണ്ടി ഹാജരായത്. ഇതിൽനിന്നു തന്നെ അവരുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാണ്. ഇവരുടെ ബി.ജെ.പി ബന്ധം വ്യക്തമായിരിക്കെ സി.പി.എമ്മിനെ കുറ്റപ്പെടുത്തുന്നത് രാമായണം വായിച്ചിട്ട് 'രാമൻ സീതയ്ക്ക് എപ്പടി" എന്ന് ചോദിക്കുന്നതു പോലെയാണ്. പ്രതി ഒളിവിൽ താമസിച്ച വീട് സി.പി.എം ശക്തികേന്ദ്രത്തിലാണെന്നും മുഖ്യമന്ത്രിയുടെ ഗ്രാമത്തിലാണെന്നും മറ്റും പറയുന്നത് റോഡപകടമുണ്ടായത് ജഡ്ജിയുടെ വീടിനടുത്തായതിനാൽ ജഡ്ജിയുടെ പങ്ക് അന്വേഷിക്കണമെന്ന് പറയുന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. രേഷ്മയെ സൈബറിടത്തിൽ ആക്രമിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു സ്ത്രീയേയും നവമാദ്ധ്യമങ്ങളിൽ അപമാനിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് സി.ഐ.ടി.യു ഓഫീസിൽ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം.വി. ജയരാജൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |