തിരുവനന്തപുരം: റോഡിലെല്ലാം കാമറകൾ സ്ഥാപിച്ച് വാഹനമോടിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിനുമുമ്പ് സമയ ക്രമീകരണം നടപ്പിലാക്കണമെന്ന അഭിപ്രായം മോട്ടോർ വാഹനവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ തന്നെ നിർദ്ദേശിച്ചിരുന്നെങ്കിലും അത് നടപ്പിലാക്കിയില്ല. ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നാണ് ഗതാഗതവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്. അതുവരെ നിലവിലെ രീതി തുടരേണ്ടിവരും.
പകൽ, പ്രത്യേകിച്ച് ഗതാഗതത്തിരക്കുള്ള സമയത്ത് കൂടുതൽ വാഹനങ്ങളും നിശ്ചിത വേഗത മറികടക്കാറില്ല. എന്നാൽ, രാത്രിയിൽ അതല്ല അവസ്ഥ. കൂടുതൽ പിഴത്തുക ഈടാക്കാനുള്ള കുറുക്കുവഴിയായിട്ടാണ് രാത്രികാലത്തെ എം.വി.ഡി കാണുന്നതെന്ന ആക്ഷേപവും ഉണ്ട്.
കാമറകളെല്ലാം പ്രവർത്തിച്ച് പിഴ ഈടാക്കുന്നതിനുമുമ്പ് റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. വാഹനങ്ങളുടെ പരമാവധി വേഗതയും കാമറ നിരീക്ഷണത്തിൽ പെടുമെന്നതുൾപ്പെടെയുള്ള മുന്നറിയിപ്പും നിശ്ചിത ദൂരത്തിൽ സ്ഥാപിക്കേണ്ടതുമുണ്ട്. എന്നാൽ,
നിലവിൽ കാമറ സ്ഥാപിച്ചിരിക്കുന്ന പലയിടത്തും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. സ്ഥാപിച്ച ഇടങ്ങളിൽ നാണയത്തിന്റെ വലിപ്പത്തിലും ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാത്ത വിധത്തിലുമാണ്. മുന്നറിയിപ്പ് ബോർഡുകൾ കണിശമായി സ്ഥാപിക്കണമെന്ന് കോടതി നിർദ്ദേശവും നിലവിലുണ്ട്.
റോഡിന്റെ വശങ്ങളിലുള്ള ബോർഡുകൾ രാത്രിയിൽ ഒട്ടും ശ്രദ്ധയിൽപ്പെടാത്തവിധമാണ് സ്ഥാപിച്ചിട്ടുള്ളത്. അതിന് എൽ.ഇ.ഡി ബോർഡുകൾ സ്ഥാപിക്കേണ്ടതുണ്ട്. ഈ നിർദ്ദേശവും വകുപ്പിന്റെ ഫയലിൽ ഉറങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |