സനാ: യെമൻ പൗരനായ താലാൽ അബ്ദു മഹ്ദിയെ (24) കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മടങ്ങിവരവിനുള്ള വഴി ഇരുളിലായി. നിമിഷയുടെ വധശിക്ഷ സനായിലെ അപ്പീൽ കോടതി ശരിവച്ചു. 2018ലാണ് കീഴ്‌ക്കോടതി നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്. തുടർന്ന് ഇന്ത്യൻ എംബസിയുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായത്തോടെ നിമിഷപ്രിയ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു.
യമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ, 2014ലാണ് ഭർത്താവ് ടോമിയുടെ പരിചയക്കാരനായ തലാലിനെ നിമിഷ പരിചയപ്പെട്ടത്. അന്ന് ടോമി യെമനിൽ ജോലി ചെയ്യുകയായിരുന്നു. യെമനിൽ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായം നൽകിയ തലാൽ പാസ്‌പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചെന്നും അതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നുമാണ് നിമിഷയുടെ വാദം. ഹർജിയിൽ രണ്ടു തവണ വിധി പ്രഖ്യാപിക്കുന്നത് മാറ്റിവച്ച അപ്പീൽ കോടതി, നിമിഷയുടെ അഭിഭാഷകൻ ദയ അഭ്യർത്ഥിച്ചിട്ടും പരിഗണിച്ചില്ല.
അപ്പീൽ കോടതി വധശിക്ഷ ശരിവച്ച സാഹചര്യത്തിൽ യമൻ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിലുള്ള സുപ്രീം ജുഡിഷ്യൽ കൗൺസിലിന്റെ പരിഗണനയ്ക്ക് കേസ് സമർപ്പിക്കുമെന്ന് നിമിഷയുടെ അഭിഭാഷകൻ കെ.എൽ. ബാലചന്ദ്രൻ പറഞ്ഞു. അപ്പീൽ കോടതിയിലെ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണ് അവിടെ പതിവ്. കൊല്ലപ്പെട്ടവരുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നൽകിയാൽ നിമിഷയ്ക്ക് മടങ്ങി വരാനാകുമായിരുന്നു. ഇതിനായി നടത്തിയ ശ്രമങ്ങളും വിജയിച്ചിരുന്നില്ല. നിമിഷയുടെ ദയാഹർജിക്കെതിരെ തലാലിന്റെ ബന്ധുക്കൾ കോടതിക്കു മുന്നിൽ പ്രതിഷേധിച്ചിരുന്നു. മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടർടാങ്കിൽ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്കെതിരെയുള്ള കേസ്.
കിടപ്പാടം പോലുമില്ലാതെ കുടുംബം
നിമിഷ പ്രിയയുടെ ഭർത്താവ് ടോമി തോമസ് പൈങ്ങോട്ടൂരിൽ ഓട്ടോ ഡ്രൈവറാണ്. ഏഴു വയസുകാരി മകൾ ടോമിക്കൊപ്പമുണ്ട്. സ്വന്തം വീടില്ലാത്തതിനാൽ പൈങ്ങോട്ടൂരിലെ പിതൃസഹോദരിയുടെ വീട്ടിലാണ് കഴിയുന്നത്. നിമിഷയ്ക്ക് നിയമസഹായത്തിനായി സ്വന്തം വീട് വിറ്റ് പണം അയച്ചു നൽകിയ ശേഷം
ഇവർ കിഴക്കമ്പലത്താണ് താമസം. 2015 ജനുവരിയിലാണ് നിമിഷ നാട്ടിൽ വന്ന് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |