തിരുവനന്തപുരം: കാൻസർ രോഗിയായ അമ്മ നസീമയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ പ്രയാസപ്പെടുന്നതിനിടെയാണ് നജീറ ആർ.സി.സിയിൽ ദുരന്തത്തിനിരയായത്. 14ന് വൈകിട്ട് 7ന് ലിഫ്റ്റ് തകരാറിലായി ഒരു ജീവനക്കാരനും രണ്ട് സന്ദർശകരും കുടുങ്ങിയിരുന്നു. ഇലക്ട്രിഷ്യൻ മൂന്നാം നിലയിൽ വച്ച് ലിഫ്റ്റ് പകുതി തുറന്ന് കുടുങ്ങിയവരെ പുറത്തിറക്കി. ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് എത്തിച്ച് പ്രവർത്തനം നിറുത്തിവച്ചു. എന്നാൽ മൂന്നാം നിലയിൽ ലിഫ്റ്റിലേക്ക് കടക്കാനുള്ള വാതിൽ പകുതി തുറന്നിട്ടത് ഇലക്ട്രീഷ്യൻ ശ്രദ്ധിച്ചില്ല. പിറ്റേന്നു പുലർച്ചെ അഞ്ചയോടെ ലിഫ്റ്റുണ്ടെന്ന ധാരണയിൽ തുറന്നു കിടന്ന വാതിലിലൂടെ കയറിയ യുവതി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ പല്ലുകൾ നഷ്ടപ്പെട്ടു. തുടയെല്ല് തകർന്നു. നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി ക്ഷതമേറ്റു. ഇലക്ട്രീഷ്യൻ വി. സുനിൽ കുമാർ, ഇലട്രിക്കൽ സൂപ്പർവൈസർ പി.എസ്. ജിജി, മൂന്ന് സുരക്ഷാവിഭാഗം ജീവനക്കാർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ ആർ.സി.സി ഡയറക്ടർ റിപ്പോർട്ട് നൽകി. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. നജീറയുടെ കുഞ്ഞിന് ജീവിക്കാനുളള നഷ്ടപരിഹാരം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |