തിരുവനന്തപുരം:ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സി.ബി.ഐ പ്രത്യേക സംഘം പരാതിക്കാരനായ നമ്പിനാരായണന്റെ മൊഴി രേഖപ്പെടുത്തി. ഡൽഹിയിലെ സ്പെഷ്യൽ ക്രൈം യൂണിറ്റിലെ ഡി.ഐ.ജി ചാൽക്കെ സന്തോഷ്‌കുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് അരുൺറാവത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് അദ്ദേഹത്തിന്റെ വസതിയിലെത്തി മൊഴിയെടുത്തത്.
രണ്ടര മണിക്കൂറോളം നീണ്ട മൊഴിയെടുക്കലിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ഗൂഢാലോചനയിൽ പങ്കാളികളെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അദ്ദേഹം മൊഴിയിൽ ചേർത്തു. സുപ്രീംകോടതി ഉത്തരവു പ്രകാരമാണ് സി.ബി.ഐ ഗൂഢാലോചനാക്കേസ് അന്വേഷിക്കുന്നത്.
മൊഴി പരിശോധിച്ച ശേഷമാവും പ്രതികൾക്ക് നോട്ടീസ് നൽകുക.
രണ്ട് ഡി.ജി.പിമാരടക്കം 18പൊലീസ്, ഐ.ബി ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ.
പൊലീസിലെയും ഇന്റലിജൻസ് ബ്യൂറോയിലെയും ഉന്നതഉദ്യോഗസ്ഥർ പ്രതികളായ 27വർഷം മുൻപുള്ള ഗൂഢാലോചനയാണ് സി.ബി.ഐയ്ക്ക് തെളിയിക്കേണ്ടത്. ചാരക്കേസ് കെട്ടിച്ചമച്ചതിനു പിന്നിലുള്ള കാരണവും കണ്ടെത്തണം. ഇന്ത്യ ക്രയോജനിക് സാങ്കേതികവിദ്യ കൈവരിക്കുന്നത് തടയാനുള്ള ശ്രമമാണോ നടന്നതെന്നാണ് പരിശോധിക്കുന്നത്. ക്രയോജനിക് സാങ്കേതികവിദ്യയുടെ ഭാഗമായ ലിക്വിഡ് പ്രൊപ്പൽഷൻ വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു നമ്പിനാരായണൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |