ധൂർത്തെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ബില്ലുകൾ തടഞ്ഞുവച്ച് സർക്കാരിനെ വെല്ലുവിളിച്ച ഗവർണറുടെ പഴുതുകൾ അടയ്‌ക്കാൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഫാലി എസ്. നരിമാന്റെ നിയമോപദേശത്തിന് ഖജനാവിൽ നിന്ന് തുലച്ചത് 46.90 ലക്ഷം രൂപ ! ഗവർണർ ബില്ലുകൾ പിടിച്ചുവച്ചതോടെ അത് പാഴ്‌വേലയായി.
ഫാലി എസ്. നരിമാന് നൽകിയത് 30 ലക്ഷം രൂപയാണ്. അദ്ദേഹത്തിന്റെ ജൂനിയർമാരായ അഡ്വ. സുഭാഷ് ശർമ്മയ്‌ക്ക് 9.90 ലക്ഷവും അഡ്വ. എൽ. സഫീർ അഹമ്മദിന് നാലു ലക്ഷവും ക്ലാർക്ക് വിനോദ് കെ. ആനന്ദിന് മൂന്നു ലക്ഷവുമാണ് അഡ്വക്കേറ്റ് ജനറലിന്റെ നിർദ്ദേശപ്രകാരം അനുവദിച്ചത്. കഴിഞ്ഞ ദിവസം നിയമ സെക്രട്ടറി ഹരി നായർ ഇതിന്റെ ഉത്തരവിറക്കി.
ബില്ലുകളുടെ സൂക്ഷ്‌മപരിശോധന നടത്തേണ്ട നിയമവകുപ്പിനെ നോക്കുകുത്തിയാക്കി സുപ്രീംകോടതി അഭിഭാഷകനെ സമീപിച്ചത് ധൂർത്താണെന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ സമ്മേളനം പാസാക്കിയ വിവാദ ലോകായുക്ത ഭേദഗതി, സർവകലാശാല ഭേദഗതി ബില്ലുകളിലടക്കമാണ് നിയമോപദേശം തേടിയത്. ബില്ലുകൾ നിയമസഭ പാസാക്കിയാലും ഒപ്പിടണോയെന്ന് തീരുമാനിക്കേണ്ടത് താനാണെന്ന് ഗവർണർ വെല്ലുവിളിച്ചിരുന്നു. കഴിഞ്ഞ സമ്മേളനം പാസാക്കിയ 11 ബില്ലുകളിൽ ലോകായുക്ത, സർവകലാശാല ഭേദഗതി തുടങ്ങി നാലെണ്ണത്തിനും നേരത്തേ സഭ പാസാക്കിയ രണ്ടു ബില്ലുകൾക്കും ഗവർണർ അംഗീകാരം നൽകിയിട്ടില്ല.
കപിൽ സിബലിന് 15.50ലക്ഷം
സ്വർണക്കടത്ത് കേസിലെ വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്രിന്റെ ഹർജിയിൽ, അതിനെതിരെ വാദിക്കാൻ കൊണ്ടുവന്ന കപിൽ സിബലിന് സർക്കാർ 15.50ലക്ഷം രൂപയാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |