തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തെ അടിസ്ഥാനപ്പെടുത്തി എൻ.സി.ഇ.ആർ.ടി (നാഷണൽ കൗൺസിൽ ഒഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്) ഹയർ സെക്കൻഡറി പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ കുറവുവരുത്തിയത് കേരളത്തിലും നടപ്പാക്കാനൊരുങ്ങുന്നു.
ഹയർസെക്കൻഡറിയുടെ ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബയോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ജ്യോഗ്രഫി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി തുടങ്ങിയ വിഷയങ്ങളിലാണ് കേരളത്തിൽ എൻ.സി.ഇ.ആർ.ടി പാഠപുസ്തകം ഉപയോഗിക്കുന്നത്. സയൻസ് വിഷയങ്ങളിൽ ഉള്ളടക്കഭാരം നേരിടുന്നുവെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തിൽ കുറവുവരുത്തുന്നത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ബന്ധപ്പെട്ട ഫാക്കൽറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാവും നടപടി. ഈ അദ്ധ്യയന വർഷത്തിൽതന്നെ ഇത് നടപ്പിൽവരുത്താനാണ് എസ്.സി.ഇ.ആർ.ടി തയ്യാറെടുക്കുന്നത്.
നേരത്തെ എൻ.സി.ഇ.ആർ.ടി ഹയർസെക്കൻഡറി ഹിസ്റ്ററിയിൽ ഉൾപ്പെടെ വരുത്തിയ മാറ്റങ്ങളും വെട്ടിക്കുറയ്ക്കലുകളും വിവാദമായിരുന്നു. മുഗൾഭരണകാലം ഉൾപ്പെടെയാണ് ഹിസ്റ്ററിയിൽ വെട്ടിക്കുറച്ചത്. എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിനൊപ്പം കേരള ചരിത്രത്തിന് ഊന്നൽ നൽകുന്ന പാഠഭാഗം കൂടി ചേർത്താണ് കേരളത്തിലെ സ്‌കൂളുകളിൽ പഠിപ്പിക്കുന്നത്. എൻ.സി.ഇ.ആർ.ടി വരുത്തിയ വെട്ടിക്കുറയ്ക്കൽ ചരിത്രപാഠപുസ്തകത്തിൽ ഉൾപ്പെടെ കേരളത്തിൽ എങ്ങനെ നടപ്പാക്കുമെന്നത് നിർണായകമാണ്.
എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നീറ്റ്, ജെ.ഇ.ഇ പോലുള്ള പ്രവേശന പരീക്ഷകളുടെ സിലബസ് തയ്യാറാക്കുന്നത്. കേരളത്തിൽ പ്ലസ് ടു ക്ലാസുകൾ ആരംഭിച്ചു. പ്ലസ് വൺ ക്ലാസുകൾ ആഗസ്റ്റിൽ തുടങ്ങും. എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ പാഠഭാഗങ്ങളുൾപ്പെടെയാണ് നിലവിലെ പാഠപുസ്തകങ്ങളിലുള്ളത്.
മറ്റു സംസ്ഥാനങ്ങളിൽ
കേരളമൊഴികെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഹയർസെക്കൻഡറിക്ക് ഒന്നാം വർഷം പൊതുപരീക്ഷ ഇല്ല. അവിടെ രണ്ടാം വർഷം കൂടുതൽ മാർക്ക് നേടാനാകുംവിധമാണ് സിലബസ് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാൽ, കേരളത്തിൽ ഒന്നാം വർഷവും പൊതു പരീക്ഷ ഉള്ളതിനാലും രണ്ടു വർഷത്തെയും മാർക്ക് രണ്ടാം വർഷ മാർക്ക് ലിസ്റ്റിൽ വരുമെന്നതിനാലും ഒന്നാം വർഷ സിലബസും പ്രധാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |