കൊച്ചി: മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയുടെ (നീറ്റ്) അപേക്ഷയിൽ എൻ.ആർ.ഐ എന്നു രേഖപ്പെടുത്തിയാൽ ഒ.ബി.സി സംവരണ ക്വാട്ടയുടെ ആനുകൂല്യം നഷ്ടമാകുന്നതിനെതിരെ കുവൈറ്റിൽ വിദ്യാർത്ഥിയായ അടൂർ കരുവാറ്റ സ്വദേശി രോഹിത് വിനോദ് നൽകിയ ഹർജിയിൽ, സംവരണാനുകൂല്യം നഷ്ടമാകാത്ത തരത്തിൽ ഹർജിക്കാരന്റെ അപേക്ഷയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറാണ് ഹർജി പരിഗണിക്കുന്നത്.
വിദേശത്തു പഠിക്കുന്ന കുട്ടികൾ നീറ്റിനുള്ള അപേക്ഷയിൽ എൻ.ആർ.ഐ എന്നു രേഖപ്പെടുത്തിയാൽ നോൺ ക്രീമിലെയർ ഒ.ബി.സി ക്വാട്ടയിലേക്ക് ഇവരുടെ അപേക്ഷ പരിഗണിക്കില്ല. വിദേശത്തു പഠിക്കുന്നതു കൊണ്ട് തങ്ങൾക്ക് സംവരണാനുകൂല്യം നിഷേധിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എൻ.ആർ.ഐ എന്നു രേഖപ്പെടുത്തിയാൽ ഈ ക്വാട്ടയിലാണ് പരിഗണിക്കുകയെന്നും പല ക്വാട്ടകളിൽ അപേക്ഷിക്കാൻ യോഗ്യതയുണ്ടെങ്കിലും ഏതെങ്കിലും ഒരു ക്വാട്ട മാത്രമേ തിരഞ്ഞെടുക്കാനാവൂ എന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ ഹർജി പരിഗണിച്ച ഹൈക്കോടതി ഹർജിക്കാരന് ഒ.ബി.സി ക്വാട്ടയിലുള്ള സംവരണം നഷ്ടമാകാത്ത തരത്തിൽ അപേക്ഷ പരിഷ്കരിക്കാൻ കേന്ദ്ര സർക്കാരിനും ഹെൽത്ത് സർവീസ് ഡയറക്ടർ ജനറൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി, നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചെയർമാൻ, നാഷണൽ മെഡിക്കൽ കമ്മിഷൻ എന്നിവർക്കും നിർദ്ദേശം നൽകുകയായിരുന്നു. ഹർജി പിന്നീടു പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |