പള്ളാത്തുരുത്തി ബോട്ട് ക്ളബ്ബിന്ഹാട്രിക്ക് തിളക്കം
ആലപ്പുഴ: ആർത്തലച്ച ആൾക്കൂട്ടത്തിന്റെ ആവേശപ്പേമാരിയിലൂടെ കുതിച്ചെത്തിയ മഹാദേവികാട് കാട്ടിൽ തെക്കതിൽ ചുണ്ടൻ നെഹ്രുട്രോഫിയിൽ മുത്തമിട്ടു. ചുണ്ടനെ ട്രാക്കിൽ നയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ളബ്ബിന് ഇത് ഹാട്രിക് നേട്ടം.
തലവടി ചിറയിൽ കൈപ്പള്ളിമാലിൽ സന്തോഷ് ചാക്കോ ക്യാപ്ടൻ കാട്ടിൽ തെക്കതിൽ ചുണ്ടൻ 4:30 മിനിട്ടിലാണ് ഫിനിഷിംഗ് പോയിന്റ് മറികടന്നത്. 2018ൽ പായിപ്പാട് ചുണ്ടനിലും 2019ൽ നടുഭാഗം ചുണ്ടനിലും പി.ബി.സി നെഹ്രുട്രോഫി നേടിയിരുന്നു.കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗത്തിനാണ് (ക്യാപ്ടൻ നാരായൺ എൻ.ഉദയൻ) രണ്ടാം സ്ഥാനം. പുന്നമട ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ (ക്യാപ്ടൻ ജോസി വർഗീസ്) മൂന്നാമതെത്തി. പൊലീസ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ (ക്യാപ്ടൻ സാജു ജേക്കബ് മലയിൽ) നാലാം സ്ഥാനത്തായി. ഹീറ്റ്സിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്തെന്ന നേട്ടമാണ് നടുഭാഗത്തിന് ഫൈനൽ യോഗ്യത നൽകിയത്. സെക്കൻഡുകളുടെ വ്യത്യാസം കാരണം ഫൈനലിൽ പ്രവേശനം ലഭിക്കാതെ പോയ യു.ബി.സിയുടെ കാരിച്ചാൽ ലൂസേഴ്സ് ഫൈനലിൽ ഒന്നാമതെത്തി. ഹീറ്റ്സിൽ മികച്ച സമയത്തിൽ ഫിനിഷ് ചെയ്ത ചുണ്ടൻമാർക്കാണ് ഫൈനലിൽ അവസരം ലഭിച്ചത്.മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, മുഹമ്മദ് റിയാസ്, പി.പ്രസാദ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചാണ് ജലമേള ഉദ്ഘാടനം ചെയ്തത്. ആൻഡമാൻ നിക്കോബാർ ലെഫ്റ്റനന്റ് ഗവർണർ ഡി.കെ.ജോഷി വിശിഷ്ടാതിഥിയായിരുന്നു. കൊവിഡിനെ തുടർന്ന് മുടങ്ങിയ നെഹ്രുട്രോഫി ജലമേള രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുനരാരംഭിച്ചത്. ഇതോടെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാം പതിപ്പിനും തുടക്കമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |