തിരുവനന്തപുരം: യുവാക്കളുടെ തൊഴിൽസാമർത്ഥ്യം കൂട്ടാനും പതിനെട്ടാംനൂറ്റാണ്ടിലെ കേരളചരിത്രം കണ്ടെത്താനും നെതർലാൻഡ്സ് സഹായിക്കും. ഇതിനായി കോസ്‌മോസ് മലബാറിക്കസ്,പെയിന്റ് അക്കാഡമി തുടങ്ങി രണ്ട് പദ്ധതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇന്ത്യയിലെ നെതർലാൻഡ്സ് അംബാസഡർ മാർട്ടൻ വാൻഡെൻ ബെർഗിന്റേയും സാന്നിദ്ധ്യത്തിൽ ഇന്നലെ ഒപ്പുവച്ചു.
കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചും നെതർലൻഡ് നാഷണൽ ആർക്കൈവ്സും ലെയ്ഡൻ സർവകലാശാലയും സംയുക്തമായി നടപ്പാക്കുന്നതാണ് കോസ്‌മോസ് മലബാറിക്കസ് പദ്ധതി. ഇതിന്റെ ഭാഗമായി കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലെയ്ഡൻ സർവകലാശാലയിൽ എം.എ പഠനത്തിനും നെതർലൻഡ്സിലെ വിദ്യാർത്ഥികൾക്ക് കെ.സി.എച്ച്. ആറിൽ ഇന്റേൺഷിപ്പിനും അവസരം ലഭിക്കും.
അസാപ്,കൊല്ലം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ,ക്രെഡായ് കേരള,നെതർലൻഡ്സിലെ പെയിന്റ് ആൻഡ് കെമിക്കൽ കമ്പനിയുടെ ഇന്ത്യൻ സബ്സിഡിയറിയായ അക്‌സോനോബൽ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് പെയിന്റ് അക്കാഡമി സ്ഥാപിക്കുന്നതിനുള്ള ധാരാണാപത്രം ഒപ്പുവച്ചത്.
ഫ്‌ളോറികൾച്ചർ,ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലും നെതർലാൻഡ്സ് സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
വിവിധധാരണാപത്രങ്ങൾ കേരളത്തിനു വേണ്ടി കെ.സി.എച്ച്.ആർ ഡയറക്ടർ പ്രൊഫ.ജി.അരുണിമ,അസാപ് ചെയർമാനും എം.ഡിയുമായ ഉഷടൈറ്റസ്,ക്രെഡായി കേരള പ്രതിനിധി എസ്.എൻ.രഘുചന്ദ്രൻനായർ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷന്റെ ഡോ.ബി.സുനിൽകുമാർ എന്നിവർ ഒപ്പുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |