ഉറപ്പിച്ച് എം.വി. ഗോവിന്ദൻ, രാധാകൃഷ്ണൻ, രാജീവ്, ബാലഗോപാൽ
സാദ്ധ്യതാ പട്ടികയിൽ മുഹമ്മദ് റിയാസും
സി.പി.ഐയുടെ നാലു പേരും ഒന്നാംവട്ടക്കാർ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ സി.പി.എം, സി.പി.ഐ മന്ത്രിമാരെ ഇന്നറിയാമെന്നിരിക്കെ നിലവിലെ സി.പി.എം മന്ത്രിമാരിൽ തുടർ ടിക്കറ്റ് കെ.കെ. ശൈലജയ്‌ക്കു മാത്രമായേക്കും. മുഖ്യമന്ത്രിയും ശൈലജയും ഒഴികെ സി.പി.എമ്മിന്റെ ബാക്കി 10 മന്ത്രിമാരും പുതുമുഖങ്ങളാകുമെന്നാണ് സൂചന. സി.പി.ഐയുടെ നാലു മന്ത്രിമാരിൽ പഴയ മുഖങ്ങളുണ്ടാവില്ല.
സി.പി.എമ്മിൽ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പായവർ. നിലവിലെ മന്ത്രിമാരിൽ എ.സി. മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ എന്നിവരുടെ പേരുകളും കേൾക്കുന്നെങ്കിലും ഇളവുണ്ടാകുമോ എന്ന് വ്യക്തമല്ല. എം.എം. മണിയും കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലും മാറ്റിനിർത്തപ്പെടും.
അതേസമയം, സാദ്ധ്യതാ പട്ടികയിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിന്റേത് ഉൾപ്പെടെ നിരവധി പേരുകൾ പ്രചരിക്കുന്നുണ്ട്. ഡി.വൈ.എഫ്.ഐ പ്രാതിനിദ്ധ്യമാണ്, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഭർത്താവു കൂടിയായ റിയാസിന്റെ പേര് ചർച്ചകളിലെത്തിക്കുന്നത്. വി.ശിവൻകുട്ടി, വി.എൻ. വാസവൻ, എം.ബി. രാജേഷ്, പി. നന്ദകുമാർ, സജി ചെറിയാൻ, സി.എച്ച്. കുഞ്ഞമ്പു, എ.എൻ. ഷംസീർ, പി.എ. മുഹമ്മദ് റിയാസ് എന്നിവരിൽ ആർക്കൊക്കെ നറുക്കു വീഴുമെന്ന് ഇന്നറിയാം.
രണ്ടു വനിതകൾക്ക് ടിക്കറ്റ് നൽകാൻ സി.പി.എം തീരുമാനിച്ചാൽ വീണാ ജോർജ്, പ്രൊഫ. ആർ.ബിന്ദു, കാനത്തിൽ ജമീല എന്നിവരിലൊരാൾക്ക് നറുക്കു വീഴും. വീണയ്ക്ക് സ്പീക്കർ സാദ്ധ്യതയുമുണ്ട്. അതേസമയം, സഭാനാഥന്റെ പദവിയിലേക്ക് കെ.ടി. ജലീൽ എത്തുമെന്നും ശ്രുതിയുണ്ട്.
സി.പി.ഐയിൽ നിന്ന് ജെ. ചിഞ്ചുറാണി, പി. പ്രസാദ്, കെ. രാജൻ എന്നിവർ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. പി.എസ്. സുപാൽ, ചിറ്റയം ഗോപകുമാർ, ഇ.കെ. വിജയൻ, ജി.ആർ. അനിൽ എന്നിവരാണ് സാദ്ധ്യതയുള്ള മറ്റുള്ളവർ. ചിറ്റയത്തെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കും കേൾക്കുന്നു.
ആദ്യ ഊഴം ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ
ജനതാദൾ- എസിന് കെ. കൃഷ്ണൻകുട്ടി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്
തിരുവനന്തപുരം: നാലു ഘടകകക്ഷികൾക്കായി രണ്ടര വർഷം വീതം പങ്കുവച്ചു നൽകിയ മന്ത്രിസ്ഥാനത്തേക്ക് ആദ്യ ടേമിൽ ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവും ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിലും. രണ്ടര വർഷം കഴിഞ്ഞ് ആന്റണി രാജുവിനു പകരം കോൺഗ്രസ്- എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയും, അഹമ്മദ് ദേവർകോവിലിന്റെ സ്ഥാനത്ത് കേരള കോൺഗ്രസ്- ബിയിലെ കെ.ബി. ഗണേശ് കുമാറും ചുമതലയേല്ക്കും. പങ്കുവയ്പിലെ സി.പി.എം നിലപാട് എൽ.ഡി.എഫ് അംഗീകരിച്ചതോടെ 21 അംഗ മന്ത്രിസഭയുടെ ഘടനയായി.
കെ. കൃഷ്ണൻകുട്ടിയാണ് ജനതാദൾ- എസ് മന്ത്രി. രണ്ടര വർഷം കഴിഞ്ഞ് ഒഴിയണമെന്ന് പാർട്ടി ദേശീയ നേതൃത്വം പറഞ്ഞിട്ടില്ലെങ്കിലും ധാരണ അത്തരത്തിലെന്ന് മാത്യു ടി. തോമസ് പക്ഷം പറയുന്നു. കേരള കോൺഗ്രസ്- എമ്മിലെ റോഷി അഗസ്റ്റിൻ മന്ത്രിയും ഡോ. എൻ. ജയരാജ് ചീഫ് വിപ്പുമാകും. എൻ.സി.പി മന്ത്രിയായി തോമസ് കെ തോമസിനെയോ എ. കെ. ശശീന്ദ്രനെയോ ഇന്ന് പ്രഖ്യാപിക്കും. ഇടതുമുന്നണി നിയമസഭാകക്ഷി നേതാവായി പിണറായി വിജയനെ ഇന്നു ചേരുന്ന സി.പി.എം, എൽ.ഡി.എഫ് നിയമസഭാകക്ഷി യോഗങ്ങൾ ഔപചാരികമായി തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞ 20 നു തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |