കൊച്ചി: കേരള ജുഡിഷ്യൽ സർവീസിൽനിന്ന് നാലുപേരെ കേരള ഹൈക്കോടതിയിൽ അഡിഷണൽ ജഡ്‌ജിമാരായി നിയമിച്ചു. ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ്, ഹൈക്കോടതിയിലെ ജില്ലാ ജുഡിഷ്യറി രജിസ്ട്രാർ പി.ജി. അജിത്കുമാർ, കോട്ടയം ജില്ലാ പ്രിൻസിപ്പൽ ജഡ്‌ജി സി. ജയചന്ദ്രൻ, എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി സി.എസ്. സുധ എന്നിവർക്കാണ് നിയമനം നൽകിയത്. ഇതുസംബന്ധിച്ച കേന്ദ്രസർക്കാരിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. നിലവിൽ 37 ജഡ്ജിമാരാണ് കേരള ഹൈക്കോടതിയിലുള്ളത്. ഇവർകൂടി സത്യപ്രതിജ്ഞചെയ്ത് ചുമതലയേൽക്കുന്നതോടെ ജഡ്ജിമാരുടെ എണ്ണം 41 ആകും.
സോഫി തോമസ്
ഹൈക്കോടതിയിലെ ആദ്യ വനിതാ രജിസ്ട്രാർ ജനറലാണ്. എറണാകുളം വാഴക്കുളം സ്വദേശിനിയാണ്. എറണാകുളം ഗവ. ലാ കോളേജിൽനിന്ന് നിയമബിരുദവും എം.ജി സർവകലാശാലയിൽനിന്ന് എൽ.എൽ.എമ്മും നേടി. തൃശൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരിക്കെ 2020 ലാണ് ഹൈക്കോടതിയിൽ രജിസ്ട്രാർ ജനറലായി നിയമനം ലഭിച്ചത്. ഭർത്താവ്: ഡോ. ടി.വൈ. പൗലോസ് (റിട്ട. ഒാർത്തോപീഡിക് സർജൻ, എറണാകുളം ജനറൽ ആശുപത്രി). മക്കൾ : ഡോ. പ്രണോയ് പോൾ (ഒാർത്തോപീഡിക് വിദ്യാർത്ഥി), പ്രിയങ്ക പോൾ (പാലാ മുൻസിഫ്).
പി.ജി. അജിത്കുമാർ
അഞ്ചൽ വയലാ സ്വദേശിയാണ്. തിരുവനന്തപുരം ഗവ. ലാ കോളേജിൽനിന്ന് നിയമബിരുദം നേടിയശേഷം അഡ്വ. സി. എസ്. സുകുമാരൻ നായരുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. 1991ൽ ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചു. 2011 ൽ ജില്ലാ ജഡ്‌ജിയായി. ജുഡിഷ്യൽ അക്കാഡമിയുടെ അഡി. ഡയറക്ടറായിരുന്നു. 2018 നവംബറിൽ ഹൈക്കോടതിയിൽ ജില്ലാ ജുഡിഷ്യറി രജിസ്ട്രാറായി. വി.എൻ. രമയാണ് ഭാര്യ. എ.ആർ. അതുൽ (ഗൂഗിളിൽ ജോലിചെയ്യുന്നു), എ.ആർ. അമൽ (നിയമവിദ്യാർത്ഥി) എന്നിവർ മക്കളാണ്.
സി.എസ്. സുധ
തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിനിയാണ്. 1995ൽ ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചു. 2012ൽ ജില്ലാ ജഡ്ജിയായി. കോമ്പറ്റിഷൻ അപ്പലേറ്റ് ട്രിബ്യൂണൽ രജിസ്ട്രാർ, നാഷണൽ കമ്പനി ലാ അപ്പലേറ്റ് ട്രിബ്യൂണൽ രജിസ്ട്രാർ, കേരള ജുഡിഷ്യൽ അക്കാഡമി അഡി. ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. മേയ് 24 നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ചുമതലയേറ്റത്. സുപ്രീംകോടതി അഭിഭാഷകനായിരുന്ന പരേതനായ അഡ്വ. ബി.വി. ദീപക്കാണ് ഭർത്താവ്. സുപ്രീംകോടതി അഭിഭാഷകനായ എസ്.ഡി കാർത്തിക് മകനാണ്.
സി. ജയചന്ദ്രൻ
ആലുവ സ്വദേശിയാണ്. തിരുവനന്തപുരം ലാ അക്കാഡമിയിൽനിന്ന് നിയമബിരുദവും സ്കൂൾ ഒഫ് ലീഗൽ തോട്ട്സിൽ നിന്ന് എൽ.എൽ.എമ്മും പാസായി. 1997ൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ജില്ലാ ജഡ്‌ജിയായി 2011ൽ നേരിട്ട് നിയമനം ലഭിച്ചു. ജില്ലാ ജഡ്ജിയായി നേരിട്ട് നിയമനം നേടുന്നവരുടെ സീനിയോറിറ്റി ഉറപ്പാക്കാനായി സുപ്രീംകോടതിവരെ കേസ് പറഞ്ഞ് അനുകൂലവിധി നേടിയ ചരിത്രം കൂടിയുണ്ട്. തിരുവനന്തപുരം അഡി. ജില്ലാ ജഡ്ജി, തൃശൂർ വിജിലൻസ് കോടതി ജഡ്ജി, കൊല്ലം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി, തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എന്നീ നിലകളിൽ പ്രവർത്തിച്ചു. ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറിയായിരുന്നു. 2019ൽ കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായി. ബി. അണിമയാണ് ഭാര്യ. മകൻ: കൃഷ്‌ണപ്രസാദ് ജെ. ചന്ദ്രൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |