കൊച്ചി: അഫ്ഗാൻ പൗരൻ കൊച്ചി കപ്പൽശാലയിൽ ഒന്നര വർഷത്തോളം കരാർ തൊഴിലാളിയായി ജോലി ചെയ്ത കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തേക്കും. പിടിയിലായ ഈദ്ഗുൽ (അബ്ബാസ് ഖാൻ -23) പാകിസ്ഥാനിലെ കറാച്ചിയിലടക്കം തൊഴിലെടുത്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. കേസിന്റെ വിവരങ്ങൾ പൊലീസിനോട് എൻ.ഐ.ഐ ആരാഞ്ഞിട്ടുണ്ട്.
കേരളത്തിലെത്തുന്നതിന് മുമ്പ് ഇയാളുടെ കുടുംബം ഏറെക്കാലം പാകിസ്ഥാനിൽ കഴിഞ്ഞിട്ടുണ്ട്. പിന്നീട് അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെങ്കിലും ജോലി തേടി വീണ്ടും പാകിസ്ഥാനിൽ എത്തിയെന്നാണ് ഇയാളുടെ മൊഴി. ഈദ്ഗുൽ കൊച്ചിയിലേക്കുള്ള പാക് റിക്രൂട്ട്‌മെന്റാണോയെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ സംശയം. ഐ.എൻ.എസ് വിക്രാന്തിന്റെ പണികൾ നടക്കവെയാണ് ഇയാൾ കപ്പൽശാലയിൽ ജോലി ചെയ്തതെന്നതും ഗൗരവത്തോടെയാണ് കാണുന്നത്. വിക്രാന്തിന്റെ വിവരങ്ങൾ ശേഖരിച്ചോയെന്നതാണ് പ്രധാനമായും കണ്ടെത്തേണ്ടത്. കേസായതോടെ കൊച്ചി വിട്ട ഈദ്ഗുലിനെ ജൂലായ് 21ന് കൊൽക്കത്തയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
അമ്മാവന്മാരും
അറസ്റ്റിൽ
ആധാറുൾപ്പെടെ വ്യാജരേഖകൾ നിർമ്മിക്കാനും കൊച്ചിയിൽ താമസിക്കാനും ഈദ്ഗുലിനെ സഹായിച്ച അസാം സ്വദേശികളായ ഹബീബ് ഉൾ റഹ്മാൻ, ഷിയാ ഉൾ റഹ്മാൻ, മുഷ്വിക്ക് ഉൾ റഹ്മാൻ എന്നിവർ കൂടി പിടിയിലായി. ഇദ്ഗുലിന്റെ മാതൃസഹോദരന്മാരായ ഇവരും കൊച്ചി കപ്പൽശാലയിലെ കരാർ തൊഴിലാളികളായിരുന്നു. കൊച്ചിയിൽ നിന്ന് പിടിയിലായ ഇവർ റിമാൻഡിലാണ്.
2019 നവംബറിലാണ് ഇദ്ഗുൽ കൊച്ചിയിലെത്തിയത്. തേവരയിലെ വാടക വീട്ടിലായിരുന്നു താമസം. ജൂൺ 26ന് ഇയാളും അമ്മാവന്മാരും തമ്മിൽ തെറ്റി. പിന്നാലെ, അമ്മാവന്മാർ ഈദ്ഗുൽ അഫ്ഗാൻ പൗരനാണെന്നും, വ്യാജരേഖ നൽകിയാണ് ജോലി ചെയ്യുന്നതെന്നും കപ്പൽശാലയിലെ സുരക്ഷാ ജീവനക്കാരോട് വെളിപ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |