ന്യൂഡൽഹി: കോഴിക്കോട്ട് നിപ ബാധിച്ച് പന്ത്രണ്ടുകാരൻ മരിച്ച സാഹചര്യത്തിൽ എല്ലാ സഹായവും വാഗ്ദാനം ചെയ്‌ത് ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ കോഴിക്കോട്ടുള്ള കേന്ദ്ര സംഘത്തിന്റെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു.
പരിശോധനാകേന്ദ്രമായി നിശ്ചയിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷൻ ഒറ്റമുറികളും നെഗറ്റീവ് ഐ.സി.യുകളും തയ്യാറാക്കണം. ഒപ്പം ആംബുലൻസും പരിശീലനം ലഭിച്ച ജീവനക്കാരെയും തയ്യാറാക്കി നിറുത്തണം.
നിപയ്ക്കുള്ള റിബാവെറിൻ മരുന്നും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും ജില്ലാതലത്തിൽ ശേഖരിക്കണം. ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്ന് മോണോ ക്ളോണൽ ആന്റിബോഡി എത്തിക്കും.
കടുത്ത പനി, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങാൻ കഴിയുംവിധം ബോധവത്കരണവും നിരീക്ഷണവും നടത്തണം. കേന്ദ്രസംഘം നിർദ്ദേശിച്ച മൈക്രോ പദ്ധതി പ്രകാരം കണ്ടെയ്‌ൻമെന്റ് സോണിൽ പുതിയ കേസുകളുണ്ടാകുന്നത് കണ്ടെത്തണം. കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലും ജാഗ്രത വേണം. രോഗം പിടിപെടാനുള്ള സാദ്ധ്യത കണക്കാക്കി പ്രത്യേകം സമ്പർക്കപ്പട്ടികയുണ്ടാക്കണം. കൂടുതൽ രോഗസാദ്ധ്യതയുള്ളവരെ ക്വാറന്റൈൻ ചെയ്ത് ലക്ഷണങ്ങൾ പരിശോധിക്കണം. വിശദ വൈറോളജി പഠനത്തിനായി വനംവകുപ്പിന്റെ സഹായത്തോടെ പഴംതീനി വവ്വാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കണം.
മാദ്ധ്യമങ്ങൾക്ക് വിവരങ്ങൾ നൽകാനും മറ്റുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |