കോഴിക്കോട്:നിപബാധിച്ച് മരിച്ച പന്ത്രണ്ടുകാരൻ മുഹമ്മദ് ഹാഷിമുമായി സമ്പർക്കം പുലർത്തിയ 11 പേരുടെ സ്രവപരിശോധനാ ഫലം ഇന്ന് പുലർച്ചയോടെ അറിയുന്നതോടെ രോഗവ്യാപനം സംബന്ധിച്ച് വ്യക്തമായ ചിത്രം തെളിയും. എട്ടു പേരുടെ സ്രവപരിശോധനയുടെ അന്തിമ ഫലം പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിക്കുന്നതിനു പുറമേ, കോഴിക്കോട് മെഡിക്കൽ കോളേജിൽ പൂനെ എൻ.ഐ.വിയിലെ വിദഗ്ദ്ധർ സജ്ജീകരിച്ച ലാബിൽ ഇന്നലെ രാത്രി പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കിയ മൂന്നു സാമ്പിളിന്റെ ഫലവും അറിയും.
കുട്ടിയുടെ മാതാവ് ഉൾപ്പെടെയുള്ള വീട്ടുകാരും ആരോഗ്യപ്രവർത്തകരുമടക്കമുള്ളവരാണ് ഈ പതിനൊന്നുപേർ. ആരോഗ്യനില തൃപ്തികരമാണ്.
സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 188 ൽ നിന്ന് 251 ആയി ഉയർന്നു. 121 പേർ ആരോഗ്യ പ്രവർത്തകരാണ്.
പ്രാഥമിക ട്രൂനാറ്റ് ടെസ്റ്റിനുള്ള കേന്ദ്രമാണ് ഇവിടെ സജ്ജീകരിച്ചത്. പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ തുടർ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കും. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യമായ സഹായം നൽകും.
വൈറസ് ബാധ കണ്ടെത്താനും ചികിത്സ വേഗത്തിലാക്കാനുമുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. 54 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തിലുള്ളത്. ഇതിൽ 38 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച വാർഡിൽ ചികിത്സയിലാണ്. കോഴിക്കോട്ടുകാർക്കു പുറമെ മലപ്പുറം, കണ്ണൂർ സ്വദേശികളായ ആരോഗ്യ പ്രവർത്തകരും ഐസൊലേഷനിലുണ്ട്.
മോണോക്ളോണൽ 2 ദിവസത്തിനകം
ഓസ്ട്രേലിയയിൽ നിന്നുള്ള മോണോക്ലോണൽ ആന്റിബോഡി രണ്ട് ദിവസത്തിനകം ലഭ്യമാവും.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിയതിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂഷണൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. രോഗ്യവ്യാപനം കണ്ടെത്താനും തടയുന്നതിനുമായി ഇ - ഹെൽത്ത് പോർട്ടലിനും രൂപം നൽകി.
പ്രതിരോധ നടപടികളിലടക്കം എല്ലാസാങ്കേതിക പിന്തുണയും വാഗ്ദാനം ചെയ്‌ത് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് കത്തയച്ചു.
ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്ന് മോണോ ക്ളോണൽ ആന്റിബോഡി എത്തിക്കാൻ കേന്ദ്രം നടപടിയെടുക്കുമെന്നും കത്തിൽ പറയുന്നു.
നിപ കൺട്രോൾ ബോർഡ്
സംസ്ഥാനതലത്തിൽ നിപ കൺട്രോൾ ബോർഡ് സ്ഥാപിക്കും.മറ്റു ജില്ലകളെ കൂടി പ്രതിരോധത്തിന് പ്രാപ്തമാക്കുന്നതിനാണിത്. അവലോകന യോഗത്തിൽ എല്ലാ ജില്ലകളിലെയും ഡി.എം.ഒ മാരെ പങ്കെടുപ്പിച്ചിരുന്നു.
സാമ്പിൾ ഭോപ്പാലിലേക്ക്
കോഴിക്കോട്: മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടുകാർ കഴിച്ച റമ്പൂട്ടാൻ പഴം ലഭിച്ച പറമ്പിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. വീണുകിടന്ന പഴങ്ങളിൽ ചിലതിൽ വവ്വാൽ കടിച്ചതിന്റെ പാടുണ്ട്. വീട്ടിൽ വളർത്തുന്ന ആടിന്റെ രക്ത-സ്രവ സാമ്പിളുമെടുത്തു.
വീടിന്റെ പരിസരത്തുള്ള വവ്വാലുകളുടെ കാഷ്ഠവും ഇന്നലെ ശേഖരിച്ചു. ഇവ ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കും.
അസിസ്റ്റന്റ് വെറ്രറിനറി സർജൻ ഡോ.അരുൺ സത്യൻ, ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. ബേബി എന്നിവർ നേതൃത്വത്തിലായിരുന്നു സാമ്പിൾ ശേഖരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |