തിരുവനന്തപുരം: നിയമസഭ ബഹിഷ്‌കരിച്ച് കവാടത്തിനു പുറത്ത് മനുഷ്യ മതിൽ തീർത്ത് പ്രതിപക്ഷത്തിന്റെ വേറിട്ട പ്രതിഷേധം. മുഖ്യമന്ത്രിക്കെതിെരെ ഡോളർ കടത്ത് ആരോപണം ഉയർത്തിയായിരുന്നു തുടർച്ചയായ രണ്ടാം ദിവസവും സഭ ബഹിഷ്‌കരിച്ചത്. വ്യാഴാഴ്‌ച സഭ ബഹിഷ്‌കരിച്ചു കവാടത്തിന് മുന്നിൽ സമാന്തര സഭ നടത്തിയ പ്രതിപക്ഷം സഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ അഴിമതിവിരുദ്ധമതിൽ തീർത്താണ് പ്രതിഷേധിച്ചത്.
ചോദ്യോത്തര വേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷം മുഖ്യമന്ത്രി മൗനം വെടിയണമെന്ന ബാനറുമായി സഭയ്‌ക്കുള്ളിലും സഭ ബഹിഷ്‌കരിച്ച് നിയമസഭാ മന്ദിരത്തിന്റെ പടികളിലിരുന്നും പ്രതിഷേധിച്ചു. ശേഷം നിയമസഭാ മന്ദിരത്തിന്റെ ഗേറ്റിന് മുന്നിൽ നിരനിരയായി നിന്ന് അഴിമതി വിരുദ്ധ മതിൽ തീർക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ധർണ ഉദ്ഘാടനം ചെയ്‌തു. ഒരു തട്ടിപ്പ് കേസിലെ പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി ഉമ്മൻചാണ്ടിക്ക് എതിരെ കേസെടുത്ത പിണറായി എന്തുകൊണ്ടാണ് ഇപ്പോൾ മൗനം പാലിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. നിയമസഭയിൽ ശരിയായ മറുപടി പറയണമെന്നതിനാലാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്. റോഡിയോ പോലെ ആർക്കും തിരിച്ചു പറയാനാകാത്ത രീതിയിൽ സംസാരിക്കാനാണ് അദ്ദേഹത്തിന് താൽപര്യം. ഉമ്മൻചാണ്ടിക്കെതിരെ എടുത്ത കേസ് പിണറായിക്കു സ്വയം മുഖത്തടിയായെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |