തിരുവനന്തപുരം: കേരള കള്ള് വ്യവസായ വികസന ബോർഡ് ബിൽ അടക്കം നാലു ബില്ലുകൾ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. 2021ലെ കേരള കയർ തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ, കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ഭേദഗതി ബിൽ, കേരള ധാതുക്കൾ അവകാശങ്ങൾ നിക്ഷിപ്തമാക്കൽ ബിൽ എന്നിവ മന്ത്രി പി.രാജീവും കള്ള് വ്യവസായ വികസന ബോർഡ് ബിൽ മന്ത്രി എം.വി.ഗോവിന്ദനുമാണ് അവതരിപ്പിച്ചത്. പരമ്പരാഗത കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലും ക്ഷേമ പ്രവർത്തനവും ഉറപ്പാക്കുന്നതിനുമുള്ള വ്യവസ്ഥകളാണ് കള്ള് വ്യവസായ വികസന ബോർഡ് ബില്ലിലുള്ളത്. കയർ തൊഴിലാളികളുടെയും സ്വയംതൊഴിൽ എടുക്കുന്നവരുടെയും ക്ഷേമനിധി വിഹിതം അഞ്ച് രൂപയിൽ നിന്ന് ഇരുപത് രൂപയും സംസ്ഥാന സർക്കാർ വിഹിതം പത്ത് രൂപയുമാക്കി വർദ്ധിപ്പിക്കുന്നതാണ് കയർ തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ.
സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാനായി പ്രഖ്യാപിച്ച നടപടികൾക്ക് പ്രാബല്യം നൽകുന്നതാണ് സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബില്ലിലുള്ളത്. മണ്ണിലെ ധാതുക്കളിൽമേലുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച് സംസ്ഥാനത്ത് ഏകീകൃത നിയമം നടപ്പിലാക്കുന്നതിനായി കൊണ്ടുവന്ന ഓർഡിനൻസിന് പകരമുള്ള ബില്ലാണ് കേരള ധാതുക്കൾ അവകാശങ്ങൾ നിക്ഷിപ്തമാക്കൽ ബിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |