തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പുനരന്വേഷണമോ സി.ബി.ഐ അന്വേഷണമോ ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാതിരുന്ന സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ചു നിയമസഭയിൽ പ്രതിപക്ഷ ബഹളവും വാക്കൗട്ടും. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സർക്കാരിനും സ്പീക്കർക്കുമെതിരെ മുദ്റാവാക്യം മുഴക്കി.
സംഭവത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനയെ കുറിച്ച് പൊലീസ് അന്വേഷിച്ചില്ലെന്ന മുൻ സി.പി.എം നേതാവിന്റെ വെളിപ്പെടുത്തൽ സഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് നോട്ടീസ് നൽകിയത്. ഇത് അടുത്ത കാലത്തു നടന്ന സംഭവമല്ലെന്നും കേസിന്റെ വിചാരണ, കോടതിയിൽ ആരംഭിക്കാനിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സ്പീക്കർ എം.ബി. രാജേഷ് നോട്ടീസ് പരിഗണിച്ചില്ല. പുതിയ വെളിപ്പെടുത്തലുണ്ടാകുന്ന കേസുകളിൽ അടിയന്തര പ്രമേയ നോട്ടീസ് ചട്ടം 50 അനുസരിച്ചു പരിഗണിക്കാറുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടിയെങ്കിലും അനുമതി നൽകിയില്ല.
അതോടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്റാവാക്യം മുഴക്കി. അതിനിടെ സ്പീക്കർ ശ്രദ്ധക്ഷണിക്കലിലേക്കു കടന്നു. സി.പി.എമ്മിലെ പി. നന്ദകുമാർ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിക്കുന്നതിനിടയിലും സ്പീക്കർക്കെതിരെ ഉൾപ്പെടെ പ്രതിപക്ഷം മുദ്റാവാക്യം മുഴക്കി. 15 മിനിറ്റോളം നീണ്ട ബഹളത്തിനൊടുവിലാണ് പ്രതിപക്ഷം വാക്കൗട്ട് നടത്തിയത്.
ചർച്ചയിൽ ഉന്നയിച്ച് ഷാഫി,
എതിർത്ത് ബാലഗോപാൽ
കേസിൽ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ബഡ്ജറ്റിന്മേലുള്ള ചർച്ചയിൽ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാത്തതിനെ തുടർന്നാണ് ചർച്ചയിൽ ഉന്നയിച്ചത്. ഇതിനെതിരെ മന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച ചെയർ ഈ വിഷയം അവതരിപ്പിക്കരുതെന്ന് റൂളിംഗ് നൽകിയിട്ടുണ്ടെന്നും അതിനാൽ ചർച്ചയിൽ അവതരിപ്പിച്ചത് നിയമപരമാണോയെന്ന് പരിശോധിച്ച് അല്ലാത്തപക്ഷം രേഖയിൽ നിന്നു നീക്കം ചെയ്യണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു. ചെയറിന്റെ നിർദ്ദേശമൊന്നും തെറ്റിച്ചിട്ടില്ലെന്നും ചർച്ചയിൽ പങ്കെടുക്കുന്ന അംഗങ്ങൾ പല വിഷയങ്ങളും സംസാരിക്കാറുണ്ടെന്നും അത്തരത്തിലാണ് ഷാഫി ഇത് പരാമർശിച്ചതെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇക്കാര്യം പരിശോധിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ചെയർ വ്യക്തമാക്കി.
''
ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത് സി.പി.എം നേതാവിന്റെ മകൻ നൽകിയ ക്വട്ടേഷനാണ്. യഥാർത്ഥ ഗൂഢാലോചന പുറത്തുവരുമോയെന്ന് സർക്കാരിന് ഭയമാണ്.
- വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |