തിരുവനന്തപുരം: ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർലൈൻ പദ്ധതിക്കായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സമരസമിതി പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് ബലപ്രയോഗത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ ഇന്നലെ നിയമസഭ ബഹിഷ്കരിച്ച് സഭാഹാളിന് മുന്നിൽ ധർണ നടത്തി. ഉച്ചയ്ക്കുശേഷം ധനവിനിയോഗബില്ലിന്റെ ചർച്ചയ്ക്കിടയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിഷയം ഉന്നയിച്ചത്.
ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിച്ച ജനങ്ങളോട് ക്രൂരമായ അതിക്രമമാണ് പൊലീസ് നടത്തിയതെന്ന് സതീശൻ ആരോപിച്ചു. സ്ത്രീകളെയും കുട്ടികളെയുംപോലും വെറുതെ വിട്ടില്ല. സിൽവർലൈൻ വിരുദ്ധസമരങ്ങളെ പൊലീസിനെക്കൊണ്ട് അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആരോപിച്ചു. തുടർന്ന് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങി. സഭ പിരിയുന്നതുവരെ ധർണ തുടർന്നു.
പ്രതിപക്ഷം അക്രമം
നടത്താൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി
സിൽവർലൈനിന്റെ പേരിൽ പ്രതിപക്ഷം സംസ്ഥാനത്ത് അക്രമം നടത്താൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. തെറ്റായ ഇടപെടലും പൊലീസിനെ ആക്രമിക്കലും തഹിസിൽദാരെവരെ തടഞ്ഞുവയ്ക്കുന്ന സംഭവങ്ങളുമുണ്ടായി. ഇത്തരം നടപടികളിൽനിന്ന് പ്രതിപക്ഷം പിൻവാങ്ങണം. പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത് കോൺഗ്രസാണ്. അവരുടെ ഇടയിൽതന്നെ ഇതിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടർന്ന് ധനവിനിയോഗ ബില്ലുകൾ ചർച്ച കൂടാതെ ശബ്ദവോട്ടോടെ പാസാക്കി സഭ ഇന്നലത്തേക്ക് പിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |