തിരുവനന്തപുരം: മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലെ ഗാന്ധിയെക്കുറിച്ച് സി.പി.എം അംഗം നടത്തിയ പരാമർശം നിയമസഭയിൽ ഭരണ, പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്പോരിനിടയാക്കി. അന്തിമ ഉപധനാഭ്യർത്ഥന സംബന്ധിച്ച ചർച്ചയിൽ ലിന്റോ ജോസഫാണ്, രാഷ്ട്രീയ മുതലെടുപ്പിനായി പേര് ഇങ്ങനെ മാറ്റിയതെന്നും ഇന്ദിരാഗാന്ധിക്ക് മഹാത്മാ ഗാന്ധിയുമായി ഒരു ബന്ധവുമില്ലെന്നും പറഞ്ഞത്. ജഹാംഗീർ ഗാന്ധിയുടെ മകൻ ഫിറോസ് ഗാന്ധിയെ ജവഹർലാൽ നെഹ്‌റുവിന്റെ മകൾ ഇന്ദിരാ പ്രിയദർശിനി വിവാഹം കഴിച്ചപ്പോഴാണ് പേര് ഇന്ദിരാഗാന്ധി എന്നായത്. രാഷ്ട്രീയ മുതലെടുപ്പിനായി ഇങ്ങനെ മാറ്റുകയായിരുന്നു എന്നായിരുന്നു ലിന്റോയുടെ ആരോപണം.
ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. ഗാന്ധി കുടുംബത്തിനെതിരെ സംഘപരിവാർ പറഞ്ഞു നടക്കുന്ന ആക്ഷേപം ഇടതുമുന്നണിയും ഏറ്റെടുക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എ.എൻ. ഷംസീറും എം.എം.മണിയുമുൾപ്പെടെയുള്ള ഭരണകക്ഷിയംഗങ്ങൾ ലിന്റോയെ പിന്തുണച്ചും അതിനെതിരെ പി.സി.വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ പ്രതിപക്ഷവും രംഗത്തെത്തിയതോടെ വാക്പോര് രൂക്ഷമായി. ആരോപണം രേഖയിലുണ്ടാകരുതെന്നും പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു.സംഘപരിവാർ കാമ്പയിൻ സി.പി.എം അംഗം നിയമസഭയിൽ ഏറ്റുപറഞ്ഞത് ശരിയായില്ലെന്നും മുഖ്യമന്ത്രി ഇടപെട്ട് അംഗത്തെ ശാസിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |