സ്റ്റോക്ക്‌ഹോം : സമാധാനത്തിനുള്ള നോബേൽ സമ്മാനം പങ്കിട്ട സെന്റർ ഫോർ സിവിൽ ലിബർട്ടീസ് യുക്രെയിനിലെ മുൻനിര മനുഷ്യാവകാശ സംഘടനയാണ് . യുക്രെയിൻ മനുഷ്യാവകാശ പ്രവർത്തക ഒലെക്‌സാന്ദ്ര മാറ്റ്‌വിചുകിന്റെ നേതൃത്വത്തിൽ 2007ൽ കീവിലാണ് സംഘടന രൂപീകരിച്ചത്. 2014ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയ, കിഴക്കൻ യുക്രെയിനിലെ അധിനിവേശ മേഖലയായ ഡോൺബാസ് എന്നിവിടങ്ങളിലെ യുദ്ധക്കുറ്റങ്ങൾ സംഘടന വെളിപ്പെടുത്തി. രാഷ്ട്രീയ തടവുകാരായി റഷ്യ പിടികൂടിയവരുടെ മോചനത്തിനായി പ്രവർത്തിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ യുക്രെയിനിലെ സിവിലിയൻമാരുടെ നേർക്കുണ്ടായ ക്രൂരതകൾ ലോകത്തെ അറിയിച്ചു.
റഷ്യയിലെ അവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തിയ സംഘടനയാണ് ' മെമ്മോറിയൽ. അധികാരം ഉപയോഗിച്ച് ഓഫീസുകൾ പൂട്ടിച്ച് മെമ്മോറിയലിനെ നിശബ്ദമാക്കാൻ റഷ്യ ശ്രമിച്ചെങ്കിലും നോബലിലൂടെ സംഘടനയെ ലോകം അംഗീകരിച്ചിരിക്കുകയാണ്. സോവിയറ്റ് കാലഘട്ടത്തിൽ കൊലചെയ്യപ്പെടുകയോ ജയിലടയ്ക്കപ്പെടുകയോ ക്രൂരതകൾക്കിരയാവുകയോ ചെയ്ത ആയിരക്കണക്കിന് നിരപരാധികളുടെ നീതിയ്ക്കായി കഴിഞ്ഞ 30 വർഷവും മെമ്മോറിയൽ പോരാടി.
റഷ്യൻ ഭരണകൂടത്തിന്റെ താത്പര്യങ്ങൾ യോജിച്ചതായിരുന്നില്ല മെമ്മോറിയലിന്റെ പ്രവർത്തനങ്ങൾ. 2006ൽ മെമ്മോറിയലിന് ഭരണകൂടം മുന്നറിയിപ്പ് നൽകി. പിന്നാലെ 2014ൽ വിദേശത്ത് നിന്ന് ധനസഹായം സ്വീകരിക്കുന്ന ഫോറിൻ ഏജന്റ് എന്ന് മുദ്രകുത്തി. 2012ലെ വിദേശ ഏജന്റ് നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറിൽ മെമ്മോറിയലും അതിന്റെ പ്രാദേശിക ബ്രാഞ്ചുകളും പൂട്ടാൻ റഷ്യൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
റഷ്യൻ ആണവ ശാസ്ത്രജ്ഞനും സമാധാന നോബൽ സമ്മാന ജേതാവുമായ ആന്ദ്രെ സഖറോവ് ആണ് 1989ൽ രൂപീകൃതമായ മെമ്മോറിയലിന്റെ ആദ്യ ചെയർമാൻ. മെമ്മോറിയലിലെ ആക്ടിവിസ്റ്റുകളിൽ ഒരാളായ നറ്റാലിയ എസ്റ്റെമിറോവയെ ചെച്നിയയിൽ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിനിടെ അജ്ഞാതർ തട്ടിക്കൊണ്ട് പോയി വെടിവച്ച് കൊന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |