കോട്ടയം: തിരഞ്ഞെടുപ്പ് ദിവസം താൻ നടത്തിയ പ്രസ്താവന വളച്ചൊടിച്ച് രാഷ്ട്രീയവത്കരിച്ച് എൻ.എസ്.എസിനോടും നേതൃത്വത്തോടും ജനങ്ങൾക്കിടയിൽ ശത്രുത വളർത്താനുള്ള ശ്രമം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവനയിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയടക്കം ചില ഇടതുപക്ഷ നേതാക്കൾ സ്വീകരിക്കുന്ന വിലകുറഞ്ഞസമീപനം നായർ സമുദായവും സർവീസ് സൊസൈറ്റിയും അർഹിക്കുന്ന ഗൗരവത്തോടെ കാണും. വിശ്വാസത്തിന്റെ കാര്യത്തിൽ എൻ.എസ്.എസ് നിലവിലെ നിലപാട് തുടരും. അതിൽ രാഷ്ട്രീയമോ മതമോ കാണുന്നില്ല. ഏത് മുന്നണി ഭരിച്ചാലും തങ്ങളുടെ അഭിപ്രായം തുറന്നുപറയാനുള്ള അവകാശം എൻ.എസ്.എസിനുണ്ട്. അത് തുടരും.
ഇടതു തുടർ ഭരണം പാടില്ലെന്ന് വോട്ടെടുപ്പ് സമയത്ത് താൻ അഭിപ്രായപ്പെട്ടെന്നും ഇത് എൽ.ഡി.എഫിനെതിരെ വോട്ടുചെയ്യാൻ വോട്ടർമാരോട് ആവശ്യപ്പെടുന്ന സന്ദേശമായിരുന്നെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തികച്ചും സത്യവിരുദ്ധമാണ്. 'മതേതരത്വം, ജനാധിപത്യം, സമുഹ്യനീതി, വിശ്വാസം ഈ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പുള്ള ആളുകൾക്ക് വോട്ട് ചെയ്യണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. വിശ്വാസികളുടെ പ്രതിഷേധത്തിന് കുറവുണ്ടായിട്ടില്ല. അതിന്റെ പ്രതികരണം തീർച്ചയായും ഉണ്ടാകും. ഇത് ജനങ്ങൾ മനസ്സിലാക്കി സമാധാനവും സ്വൈര്യവും നൽകുന്ന സർക്കാരുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു അന്നത്തെ തന്റെ പ്രസ്താവന.
'ഇടതുപക്ഷ സർക്കാരിന്റെ ഭരണം സംബന്ധിച്ച് വിശ്വാസ സംരക്ഷണമൊഴിച്ച് ഒരു കാര്യത്തിലും എൻ.എസ്.എസ് എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. ഈ സർക്കാരിൽ നിന്ന് എൻ.എസ്.എസോ, നേതൃത്വമോ അനർഹമായ ഒന്നും നേടിയിട്ടില്ല. പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത് മുന്നാക്കവിഭാഗത്തിലുള്ള 160ൽപരം സമുദായങ്ങൾക്ക് വേണ്ടിയാണ്. നായർ സമുദായം അതിലൊന്ന് മാത്രമാണ്. കേന്ദ്രത്തിന്റെ സംവരണം സംബന്ധിച്ച തീരുമാനം നടപ്പാക്കാനുള്ള ബാദ്ധ്യത സംസ്ഥാന സർക്കാരിനുണ്ടെങ്കിലും ഇതു സംബന്ധിച്ച നടപടി ഇപ്പോഴും അപൂർണമാണെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ നിലപാട് പദവിക്ക് നിരക്കാത്തത്: ഉമ്മൻചാണ്ടി
തിരുവനന്തപുരം: തനിക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങൾ പറയുന്നവരെ കടന്നാക്രമിച്ച് നിശബ്ദരാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങൾ ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രസ്താവനയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം എൻ.എസ്.എസ് ജനറൽ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ വിമർശിച്ച മുഖ്യമന്ത്രിയുടെ നടപടി അദ്ദേഹം വഹിക്കുന്ന പദവിക്ക് യോജിച്ചതാണോയെന്ന് അലോചിക്കുന്നത് നല്ലതാണ്. ശബരിമലയിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂർണമായും സംരക്ഷിക്കണമെന്ന എൻ.എസ്.എസിന്റെ നിലപാട് എല്ലാക്കാലത്തും അവർ സ്വീകരിച്ചിട്ടുള്ള നടപടികളുടെ ഭാഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |