പി.ടി ഉഷയുൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ കണ്ടെത്തിയ പരിശീലകൻ
വടകര: ഇന്ത്യൻ അത്‌ലറ്റിക്സിലെ ഇതിഹാസതാരം പി.ടി ഉഷ ഉൾപ്പെടെയുള്ള പ്രമുഖരെ ട്രാക്കിലെ പടക്കുതിരകളാക്കി മാറ്റിയ വിഖ്യാത പരിശീലകനും പ്രഥമ ദ്രോണാചാര്യ അവാർഡ് ജേതാവുമായ
ഒ.എം നമ്പ്യാർ അന്തരിച്ചു. 89 വയസായിരുന്നു. വടകര മണിയൂരിലെ ഒതയോത്ത് വീട്ടിൽ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെ കാലമായി കിടപ്പിലായിരുന്നു.
ദീർഘകാലം ഉഷയുടെ വ്യക്തിഗത കോച്ചായിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
ഉഷയിലെ കായികപ്രതിഭ കണ്ടെത്തിയതാണ് ഒതയോത്ത് മാധവൻ നമ്പ്യാരെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. 32 വർഷത്തോളം സംസ്ഥാന അത്‌ലറ്റിക് കോച്ചായിരുന്നു. ഉഷയെ കൂടാതെ അന്തർദ്ദേശീയ കായികതാരങ്ങളായ ഷൈനി വിൽസൺ, വന്ദന റാവു, ബീന അഗസ്റ്റിൻ എന്നിവരെയും പരിശീലിപ്പിച്ചിട്ടുണ്ട്.
വടകരയിൽ 1932-ലാണ് ജനനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുമ്പോൾ അത്‌ലറ്റിക് ചാമ്പ്യനായിരുന്നു. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരിക്കെ സർവീസസിനെ പ്രതിനിധീകരിച്ച് ദേശീയ അത്‌ലറ്റിക് മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി മെഡലുകൾ നേടി. 15 വർഷത്തെ സൈനിക സേവനത്തിന് ശേഷം പാട്യാല എൻ.ഐ.എസിൽ നിന്ന് കോച്ചിംഗ് ഡിപ്ളോമ നേടി. 1970 ൽ സ്പോർട്സ് കൗൺസിൽ കോച്ചായി കേരളത്തിൽ തിരിച്ചെത്തി.
കണ്ണൂർ സ്പോർട്സ് ഡിവിഷൻ രൂപീകരിച്ചപ്പോൾ പ്രഥമ കോച്ചായി. അവിടെ വിദ്യാർത്ഥിയായിരുന്ന പി.ടി ഉഷ ദേശീയ മത്സരങ്ങളിൽ തിളങ്ങിയതിനു പിറകെ വ്യക്തിഗത കോച്ചായി മാറി.1984-ൽ ലോസാഞ്ചലസ് ഒളിമ്പിക്സിൽ പി.ടി ഉഷ സെക്കൻഡിന്റെ നൂറിൽ ഒരംശത്തിനാണ് നാലാം സ്ഥാനത്തായിപ്പോയത്. 1985ലാണ് ദ്രോണാചാര്യ അവാർഡ് ലഭിച്ചത്. 2021 ലാണ് പത്മശ്രീ പുരസ്കാരം ലഭിച്ചത്.
ഭാര്യ: ലീല. മക്കൾ: മുരളീധരൻ (റെയിൽവേ, കണ്ണൂർ), സുരേഷ് ബാബു (ബിസിനസ്), ദിനേശ് (ക്ലാർക്ക്, സായ് തിരുവനന്തപുരം), ബിന്ദു. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ 11ന് വടകരയിലെ വീട്ടുവളപ്പിൽ നടക്കും.
ഗുരുവും വഴിവിളക്കുമായ നമ്പ്യാർ സാറിന്റെ വിടവാങ്ങൽ ജീവിതത്തിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്
- പി.ടി ഉഷ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |