മലയിൻകീഴ് : സ്വാതന്ത്ര്യ സമരസേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായ ഊരൂട്ടമ്പലം ഒലിപ്പുനട കടയറ പുത്തൻ വീട്ടിൽ എൻ.കൃഷ്ണൻകുട്ടി(91)അന്തരിച്ചു.സർ സി.പി.യുടെ പൊലീസ് വെടിവയ്പിൽ വലതുകാൽ നഷ്ടപ്പെട്ടത് 1947 ജൂലായ് 13 നായിരുന്നു. അന്നത്തെ വെടിവയ്പ്പിൽ 14 കാരൻ ഉൾപ്പെടെ മൂന്നുപേർ മരിക്കുകയും രണ്ട് പേരുടെ കാൽ നഷ്ടപ്പെടുകയും ചെയ്തു.പപ്പൂട്ടിയുടെ മുതുകിൽ വെടിയേറ്റ് തൽക്ഷണം മരിച്ചു.ചെയ്യൻനാടാരുടെ വയറ്റിൽ വെടിയേറ്റായിരുന്നു മരണം.14 കാരൻ രാജേന്ദ്രൻ ചികിൽസയിലിരിക്കെ സെപ്റ്റംബർ 26 നാണ് മരണപ്പെടുന്നത്.ഇരുകാലുകളും നഷ്ടപ്പെട്ട കൊഞ്ചിറവിളാകം വാസുദേവൻപിള്ളയും വലതുകാൽ നഷ്ടപ്പെട്ട എൻ.കൃഷ്ണൻകുട്ടിയും ജീവിക്കുന്ന രക്തസാക്ഷികളായി .
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം സമരത്തിൽ പങ്കെടുത്തിട്ടുള്ളവർക്കെല്ലാം ആനുകൂല്യങ്ങൾ അനുവദിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ കൃഷ്ണൻകുട്ടിയെ തഴയുകയായിരുന്നു.എന്നാൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് ആനുകൂല്യങ്ങളുടെ പുറകെ പോകാൻ കൃഷ്ണകുട്ടി തയ്യാറല്ലായിരുന്നു.പൊലീസ് വെടിവയ്പ്പിൽ വലതു കാൽ നഷ്ടപ്പെട്ടിരുന്നെങ്കിലും സാമൂഹ്യ-സാംസ്കാരിക രംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നു.നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്തിട്ടുണ്ട്.അവിവാഹിതനാണ്.പിതാവ് : പരേതനായ നാരായണൻ.മാതാവ് : പരേതയായ ലക്ഷ്മി.സഹോദരങ്ങൾ പരേതരായ സുകുമാരപണിക്കർ,നടേശൻ,ഭാസ്കരൻ,സോമൻ,രാജമ്മ,തങ്കമ്മ.മരണാനന്തരച്ചടങ്ങുകൾ വെളളിയാഴ്ച രാവിലെ 8 ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |