തൃശൂർ: തൃശൂർ ആസ്ഥാനമായുള്ള ഗ്രീൻബുക്‌സ് പബ്‌ളിക്കേഷൻസിന്റെ മാനേജിംഗ് ഡയറക്ടറും എഴുത്തുകാരനും പത്രപ്രവർത്തകനുമായ കൃഷ്ണദാസ് (70 ) അന്തരിച്ചു. രോഗബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 3.30 ന് അയ്യന്തോളിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു രാവിലെ 9 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ആർ. വത്സൻ എന്നാണ് യഥാർത്ഥപേര്. കൃഷ്ണദാസ് തൂലികാനാമമാണ്. യു.എ.ഇയിലെ ആദ്യകാല ദിനപത്രമായ റോയിറ്റേഴ്‌സ് ബുള്ളറ്റിനിൽ പ്രവർത്തിച്ചിട്ടുണ്ട്. അബുദാബിയിലെ വിദേശ ബാങ്കായ ഹോങ്കോംഗ് ബാങ്കിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു. ദേശാഭിമാനിയുടെ മിഡിൽ ഈസ്റ്റ് കോളമെഴുത്തുകാരനും അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ മുഖ്യ സംഘാടകനുമായിരുന്നു.
1998ൽ ഹോങ്കോംഗ് ബാങ്കിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് മടങ്ങി. സുഹൃത്തുക്കളുമായി ചേർന്നാണ് ഗ്രീൻ ബുക്സ് തുടങ്ങുന്നത്. ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച തന്റെ കവിതകളുടെ മലയാളം തർജ്ജമ പ്രകാശനം ചെയ്യാൻ മുൻ പ്രധാനമന്ത്രി വി.പി സിംഗ് തൃശൂർ സന്ദർശിച്ചതും ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്രീൻ തന്റെ രചനകളുടെ മലയാളം തർജ്ജമ വിളംബരം ചെയ്യാൻ സർക്കാരിന്റെ വൻ സുരക്ഷയോടെ കേരളത്തിലെത്തിയതും കൃഷ്ണദാസിന്റെ ഇടപെടലുകൾ കൊണ്ടായിരുന്നു. ഗ്രീൻ ബുക്‌സ് പുറത്തിറക്കിയ, ബെന്യാമിന്റെ 'ആടു ജീവിതം ' പ്രസാധന രംഗത്ത് ചരിതം സൃഷ്ടിച്ച് രണ്ട് ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിച്ചിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: ഡോ. നീതി, വിശ്വാസ്. മരുമകൻ: ഡോ. മിഥുൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |