തൃശൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപകനേതാവും എഴുത്തുകാരനുമായ ഡോ. എം. ജയപ്രകാശ് (72) അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പാറമേക്കാവ് ശാന്തിഘട്ടത്തിൽ.
തൃശൂർ സെന്റ് തോമസ് കോളേജിൽ വി.എം. സുധീരനോടൊപ്പം കെ.എസ്.യു നേതൃനിരയിലുണ്ടായിരുന്ന ജയപ്രകാശ്, പിന്നീട് വ്യാപാരരംഗത്ത് സജീവമായി. പിതാവ് ശങ്കുണ്ണിനായർ നടത്തിയിരുന്ന പ്രകാശ് സ്റ്റോഴ്‌സിന്റെ സാരഥ്യം ഏറ്റെടുത്ത സമയത്തായിരുന്നു തൃശൂരിലെ അങ്ങാടി സമരം. ചുമട്ടുതൊഴിലാളികളും വ്യാപാരികളും തമ്മിൽ ആരംഭിച്ച സമരം തൊഴിൽ തർക്കമായി പടർന്നു.
തുടർന്നായിരുന്നു വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ രൂപീകരണം. സമിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സെക്രട്ടറി, തൃശൂർ ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. സമിതിയുടെ യൂത്ത് വിംഗ് സ്ഥാപക സെക്രട്ടറിയും നിലവിൽ ഭാരതീയ ഉദ്യോഗവ്യാപാർ മണ്ഡൽ ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്നു.
അമേരിക്കൻ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. എം. ജയപ്രകാശ് സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ സജീവമായിരുന്നു. ഓർമ്മയുടെ ഓളങ്ങളിൽ, സമരപുളകങ്ങൾ, ഹൃദയാഞ്ജലി, ജാലകം തുറന്നാൽ, സ്മരണകളിരമ്പുന്നു തുടങ്ങിയ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ലേഖനങ്ങളും ചെറുകഥകളും കവിതകളും രചിച്ചിട്ടുണ്ട്. 1984ൽ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ സമിതിയുടെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചു. സി.എം. ജോർജ്ജ് അവാർഡ്, കേരള എക്‌സെലൻസ്, യു.കെയിലെ ആത്മ ഇന്റർനാഷണലിന്റെ നാഷണൽ എക്‌സെലൻസ്, കോലാറിലെ ഗിവിംഗ് ഹാൻഡ്‌സ് ഫൗണ്ടേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ്, കൊൽക്കത്തയിലെ സിസ്റ്റർ മാർഗരറ്റ് ഫൗണ്ടേഷന്റെ സ്വാമി വിവേകാനന്ദ അവാർഡ്, ഹിന്ദു എക്കണോമിക് ഫോറത്തിന്റെ നവരത്‌ന അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തൃശൂർ വെളിയന്നൂർ മുല്ലപ്പിള്ളി വീട്ടിലായിരുന്നു താമസം. ഭാര്യ: പൂയത്ത് രമണി. മകൻ: ഡോ. രഞ്ജു (ജെം ഹോസ്പിറ്റൽ, പറവട്ടാനി). മരുമകൾ: ഡോ. പ്രതിഭ (അമല മെഡിക്കൽ കോളേജ്, തൃശൂർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |