തിരുവനന്തപുരം: ട്രേഡ് യൂണിയൻ നേതാവും അഭിഭാഷക വൃത്തിയിൽ അരനൂറ്റാണ്ട് പിന്നിട്ട തലസ്ഥാനത്തെ മുതിർന്ന അഭിഭാഷകനുമായ ചെറുന്നിയൂർ പി. ശശിധരൻനായർ (84) അന്തരിച്ചു. ഒരു മാസമായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ശാന്തി കവാടത്തിൽ.
വഞ്ചിയൂർ കോടതിക്കു സമീപം ചെറുന്നിയൂർ ഹൗസിലാണ് താമസിച്ചിരുന്നത്.
ഭാര്യ: പരേതയായ എം. സീതാദേവി. മക്കൾ: ബിന്ദുസുരേഷ്, ചെറുന്നിയൂർ എസ്. ഉണ്ണിക്കൃഷ്ണൻ (സ്റ്റേറ്റ് വിജിലൻസ് പ്രോസിക്യൂട്ടർ). മരുമക്കൾ: എസ്. സുരേഷ്ബാബു (ചാർട്ടഡ് അക്കൗണ്ടന്റ്, സ്വാശ്രയ ഫീ റെഗുലേറ്ററി കമ്മിഷൻ അംഗം), രമാദേവി (എൻജിനിയർ, മലിനീകരണ നിയന്ത്രണബോർഡ് തിരുവനന്തപുരം).
വി.എസ്. അച്യുതാനന്ദനുമായും എ.കെ.ജിയുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ചെറിന്നിയൂർ വി.എസിന്റെ അഴിമതിക്കെതിരായ പോരാട്ടങ്ങളിൽ നിയമോപദേഷ്ടാവായിരുന്നു. പല കേസുകളിലും വി.എസിന്റെ ഉറച്ച നിലപാടുകൾ കോടതിക്ക് മുന്നിൽ ചാട്ടുളിയായി അവതരിപ്പിച്ചത് ചെറുന്നിയൂരായിരുന്നു.
1938 ൽ വർക്കലയ്ക്ക് സമീപം ചെറുന്നിയൂരിൽ പദ്മനാഭപിള്ളയുടെയും കല്യാണിഅമ്മയുടെയും മകനായി കർഷക കുടുംബത്തിലാണ് ജനിച്ചത്. 1966ൽ വർക്കല രാധാകൃഷ്ണന്റെയും പിരപ്പൻകോട് ശ്രീധരൻ നായരുടെയും ജൂനിയറായി തിരുവനന്തപുരം കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. 55 വർഷത്തോളം ക്രിമിനൽ അഭിഭാഷകനായി പ്രവർത്തിച്ചു. 1981 ൽ സംസ്ഥാന വിജിലൻസ് ട്രിബ്യൂണലായി നിയമിതനായ അദ്ദേഹം അതേ കാലയളവിൽ സെയിൽസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാൻ, അഴിമതി നിരോധന കമ്മിഷൻ സെക്രട്ടറി, കേരള ലോകായുക്ത അഡ്വക്കേറ്റ് ഫോറം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ സംസ്ഥാന ഭരണപരിഷ്‌ക്കാര കമ്മിഷന്റെ ലീഗൽ കൺസൾട്ടന്റും കൺസ്യൂമർ വിജിലൻസ് സെന്റർ പ്രസിഡന്റുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |