തൃശൂർ: പ്രസസ്‌ത കലാനിരൂപകനും ചിത്രകലാ അദ്ധ്യാപകനും ഗ്രന്ഥകർത്താവുമായ വിജയകുമാർ മേനോൻ (76) അന്തരിച്ചു. വൃക്ക രോഗത്തിന് ഡയാലിസിസിന് പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് അഞ്ചിനായിരുന്നു അന്ത്യം. മൃതദേഹം പഠനത്തിന് കൈമാറണമെന്ന അന്ത്യാഭിലാഷം മാനിച്ച് ഇന്ന് തൃശൂർ അമല മെഡിക്കൽ കോളജിനു നൽകും. രാവിലെ ലളിതകലാ അക്കാഡമിയിൽ പൊതുദർശനത്തിനു വയ്ക്കും.
എറണാകുളം എളമക്കരയിൽ 1946 മേയ് മൂന്നിന് ജനിച്ച വിജയകുമാർ മേനോൻ ഒട്ടേറെ കലാ സ്ഥാപനങ്ങളിൽ വിസിറ്റിംഗ് ഫാക്കൽറ്റി ആയിരുന്നു. ഊർജതന്ത്രത്തിൽ ബിരുദം നേടിയ ശേഷം ഫാക്ടിന്റെ ഉദ്യോഗമണ്ഡൽ യൂണിറ്റിൽ ജോലി ചെയ്തു. 84ൽ രാജി വച്ച് ബറോഡയിലെ എം.എസ് സർവകലാശാലയിൽ കലാചരിത്രത്തിൽ ബിരുദാനന്തര ബിരുദത്തിനു ചേർന്നു. 87ൽ പഠനം പൂർത്തിയാക്കി മൈസൂർ സർവകലാശാലയിലെ ചാമരാജേന്ദ്ര അക്കാഡമി ഓഫ് വിഷ്വൽ ആർട്‌സിൽ കലാചരിത്ര, സൗന്ദര്യ ശാസ്ത്ര വിഭാഗത്തിൽ അദ്ധ്യാപകനായി. 1991മുതൽ കേരളത്തിലെ കലാ സ്ഥാപനങ്ങളിൽ കലാ ചരിത്ര, സൗന്ദര്യ ശാസ്ത്ര ക്ലാസുകളും പ്രഭാഷണങ്ങളും നടത്തിയിരുന്നു. ഒട്ടേറെ ഗ്രന്ഥങ്ങളും രചിച്ചു. 'ഭാരതീയ കലാചരിത്രം' എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാഡമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചു. അവിവാഹിതനാണ്. 26 വർഷത്തോളം പാർളിക്കാട് വ്യാസഗിരി ജ്ഞാനാശ്രമത്തിലായിരുന്നു. ആറ് വർഷമായി സമീപത്തുള്ള വ്യാസ തപോവനത്തിലായിരുന്നു താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |