തിരുവനന്തപുരം: പ്രമുഖ പത്രപ്രവർത്തകൻ ജവഹർ നഗർ റോഡ് 'ദി ക്വാർട്ടർ ഡെക്കിൽ' ആർ. വിജയരാഘവൻ (71) നിര്യാതനായി. പരേതനായ ദിവാൻ പേഷ്‌കാർ കെ.എൻ. ഗോവിന്ദന്റെ ചെറുമകനും പരേതരായ റിട്ട. ഡിസ്ട്രിക്ട് ജഡ്ജി എൻ. രാഘവന്റെയും തിരു. വിമൻസ് കോളേജ് കർണാടക സംഗീത വിഭാഗം അദ്ധ്യക്ഷയായിരുന്ന വിജയാ രാഘവന്റെയും മകനുമാണ്. ഹ്രസ്വകാല നാവികസേനാ സേവനത്തിനുശേഷം ഡൽഹിയിൽ പത്രപ്രവർത്തകനായി. 'ബാൾട്ടിമോർ സൺ' കറസ്‌പോണ്ടന്റിന്റെ ജൂനിയറായിട്ടായിരുന്നു തുടക്കം. പിലു മോഡി എം.പിയുടെ മാർച്ച് ഒഫ് ദി നേഷൻ വാരികയിലും ജയപ്രകാശ് നാരായണന്റെ എവരിമാൻസ് വാരികയിലും സബ് എഡിറ്ററും കാർട്ടൂണിസ്റ്റുമായിരുന്നു. ഇന്ത്യൻ എക്‌സ്‌പ്രസ് കാനഡയിലെ ടൊറോന്റോയിൽ നിന്നും പ്രസിദ്ധീകരണമാരംഭിച്ച ഇന്റർ നാഷണൽ എക്‌സ്‌പ്രസ് വാരികയുടെ ഡൽഹി ഡെസ്‌കിൽ സൂപ്പർവൈസിംഗ് എഡിറ്ററായിരുന്നു. എമർജൻസി കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോൾ കൊച്ചിയിൽ ഇന്ത്യൻ എക്‌സ്‌പ്രസ് ഡെസ്‌കിലും പിന്നീട് തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടറായും പ്രവർത്തിച്ചു. കേരള യൂണിവേഴ്സിറ്റി ജേർണലിസം വിഭാഗത്തിൽ എഡിറ്റോറിയൽ അസിസ്റ്റന്റായിരുന്നു. കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ ജേർണലിസം ആദ്യ ബാച്ച് ബിരുദാനന്തര ബിരുദം നേടിയ വിജയരാഘവൻ അവിടെത്തന്നെ വിദ്യാർത്ഥികളുടെ പരിശീലന പത്രങ്ങളായ കളരി, യൂണിവ് വോയ്സ് എന്നിവയുടെ എഡിറ്ററായി. തിരുവനന്തപുരം പ്രസ് ക്ളബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാക്കൽറ്റിയായിരുന്നു. 2005ൽ വിരമിച്ച ശേഷം കവടിയാറിൽ ഇൻവിസ് മൾട്ടി മീഡിയയിലും പിന്നീട് ഡൽഹിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഗ്യാൻ വിതരൺ ഇംഗ്ളീഷ് മാസികയിലും കൺസൾട്ടന്റ് എഡിറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ജയശ്രീ. മക്കൾ: സൂരജ് സ്വരൂപ് രാഘവൻ, ആദിത്യ മൻജീത്ത് രാഘവൻ. മരുമകൾ: അഞ്ജു മൻജീത്ത് രാഘവൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |