കോഴിക്കോട്: വിവേകാനന്ദ ട്രാവൽസ് എം.ഡിയും പ്രമുഖ യാത്രാ സംഘാടകനുമായ കോഴിക്കോട് പന്നിയങ്കര സൗഭാഗ്യയിൽ സി. നരേന്ദ്രൻ (63) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് മൂന്നു ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ നടത്തി.
മൂന്നു പതിറ്റാണ്ടിലേറെ ടൂർ സംഘാടക രംഗത്ത് നിറഞ്ഞുനിന്ന നരേന്ദ്രൻ ശബരിമല മുതൽ കൈലാസത്തിലേക്കുവരെ ആയിരക്കണക്കിന് തീർത്ഥാടന യാത്രകൾക്കു പുറമേ വിനോദയാത്രകളും സംഘടിപ്പിച്ചു. ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ഉൾപ്പെടെ പ്രമുഖർക്ക് ആദ്യഘട്ടത്തിൽ യാത്രാസംവിധാനം ഒരുക്കി. 'തീർത്ഥസാരഥി' മാസിക ആരംഭിച്ച് ഇന്ത്യയിലെ തീർത്ഥാടന, വിനോദ കേന്ദ്രങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തി. കാശി, ഹരിദ്വാർ, ഋഷികേശ്, അയോദ്ധ്യ, ഹിമാലയം, രാമേശ്വരം, തിരുപ്പതി, അജ്മീർ, മഥുര തുടങ്ങി രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് പതിവായി യാത്ര സംഘടിപ്പിച്ചു. വിദേശ ടൂർ പാക്കേജുകളും ഹണിമൂൺ പാക്കേജുകളും ഒരുക്കി.
ദശകങ്ങളായി യാത്രയ്ക്കായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് തുടങ്ങിയ സ്ഥാപനത്തെ ഏറെ ഉന്നതങ്ങളിലെത്തിക്കാൻ നരേന്ദ്രന് സാധിച്ചു. ടൂർ പ്രൊമോട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായിരുന്നു. ടൂറിസ്റ്റ് ട്രാൻസ്പോർട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ടൂറിസം പ്രൊമോഷൻ കൗൺസിൽ എക്സിക്യൂട്ടിവ് മെമ്പർ, ഇന്ത്യൻ അസോസിയേഷൻ ഒഫ് ടൂർ ഓപ്പറേറ്റേഴ്സ് അംഗം, ഇന്ത്യൻ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് അസോസിയേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. സംസ്ഥാന സർക്കാരിന്റേതുൾപ്പടെ നിരവധി പുരസ്കാരങ്ങൾ വിവേകാനന്ദ ട്രാവൽസിന് ലഭിക്കാനിടയായത് അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്.
പരേതരായ ഡോ.കെ.വി.സി നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: ഉഷ (റിട്ട. ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ). മക്കൾ: ഡോ.ഗായത്രി, ഗംഗ (വിവേകാനന്ദ ട്രാവൽസ്).
കെ.സുരേന്ദ്രൻ അനുശോചിച്ചു
കോഴിക്കോട്: ആത്മീയയാത്രാ സംഘാടകനും വിവേകാനന്ദ ട്രാവൽസ് എം.ഡിയുമായ സി.നരേന്ദ്രന്റെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. വർഷങ്ങളായി ശബരിമല തീർത്ഥാടക സർവീസ് നടത്തുന്ന വിവേകാനന്ദ ട്രാവൽസ് ആയിരക്കണക്കിന് അയ്യപ്പഭക്തർക്ക് വൈകാരികബന്ധമുള്ളതാണ്. വിവേകാനന്ദ ട്രാവൽസിന്റെ അമരക്കാരൻ എന്ന നിലയിലും ദേശീയ പ്രസ്ഥാനങ്ങളുമായി ഏറെ അടുപ്പമുള്ള വ്യക്തി എന്ന നിലയിലും നരേന്ദ്രന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി സുരേന്ദ്രൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |