കൊല്ലം:കഴിഞ്ഞ ദിവസം അന്തരിച്ച മുൻ എം.എൽ.എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണന് ആയിരങ്ങൾ കണ്ണീരോടെ വിട നൽകി. അദ്ദേഹത്തിന്റെ വസതിയായ കടയ്‌ക്കൽ പ്രയാർ ഹൗസ് വളപ്പിൽ വൈകിട്ട് 3.30 ഓടെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകൻ ഡോ. വിഷ്ണു.ജി. കൃഷ്ണൻ ചിതയ്ക്ക് തീ കൊളുത്തി.
ഇന്നലെ രാവിലെ കടയ്ക്കൽ ചിതറയിലെ വീട്ടിൽ നിന്ന് വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം 10ന് കൊല്ലം ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന് വച്ചു. സഹപ്രവർത്തകരടക്കം നാനാ തുറകളിൽപ്പെട്ടവർ അന്ത്യാഞ്ജലി അർപ്പിച്ചു. കോൺഗ്രസ് പതാക പുതപ്പിച്ച മൃതദേഹത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് വേണ്ടി കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവും എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാലിന് വേണ്ടി ബിന്ദു കൃഷ്ണയും റീത്ത് സമർപ്പിച്ചു. മന്ത്രി ജെ.ചിഞ്ചു റാണി, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം.വിൻസെന്റ്, പി.സി.വിഷ്ണുനാഥ്, ജി.എസ്.ജയലാൽ, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെ.പി.സി.സി ഭാരവാഹികളായ ജി.പ്രതാപവർമ്മ തമ്പാൻ, എം.എം.നസീർ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, മുൻ എം.പി പി.രാജേന്ദ്രൻ, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബു, ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരൻ, എസ്.എൻ.ഡി.പി യോഗം കുരനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, ഒ.ബി.സി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. ഷേണാജി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
പതിനൊന്നരയോടെ പ്രയാറിന്റെ ഭൗതികദേഹം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി കടയ്ക്കലെ വസതിയിലേക്ക് കൊണ്ടുപോയി. കാത്തുനിന്ന പ്രവർത്തകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി വിലാപയാത്ര ഉച്ചയ്ക്ക് രണ്ടോടെ പ്രയാർഹൗസി'ൽ എത്തി. അവിടെയും ആയിരങ്ങൾ പ്രിയ നേതാവിനെ അവസാനമായി കാണാൻ കാത്തുനിന്നിരുന്നു.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എം.എൽ.എമാരായ മാത്യു കുഴൽനാടൻ, സി.ആർ. മഹേഷ്, കെ.സി. ജോസഫ്, കോൺഗ്രസ് നേതാക്കളായ എം.എം. ഹസൻ, വി.എസ്. ശിവകുമാർ, പാലോട് രവി, എം.എം. നസീർ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |