നീരജ് ചോപ്ര (അത്ലറ്റിക്സ്)
അത്ലറ്റിക്സിൽ ആദ്യമായി മെഡൽ നേടുന്ന ഇന്ത്യക്കാരനാകാൻ നീരജിന് കഴിയുമോ എന്നതാണ് കായികവിദഗ്ദ്ധർ ഉറ്റുനോക്കുന്ന കാര്യം. ജാവലിൻ ത്രോയിൽ സ്ഥിരമായി 85 മീറ്ററിൽ കൂടുതൽ കണ്ടെത്താൻ നീരജിന് കഴിയുന്നുണ്ട്.പേഴ്സണൽ ബെസ്റ്റായ 88.07 മീറ്റർ ആവർത്തിക്കാൻ കഴിഞ്ഞാൽ മെഡൽ ഉറപ്പ്.
പി.വി സിന്ധു (ബാഡ്മിന്റൺ)
റിയോ ഒളിമ്പിക്സ് ബാഡ്മിന്റൺ സിംഗിൾസ് ഫൈനലിൽ സ്പാനിഷ് താരം കരോളിന മാരിനോട് പൊരുതിത്തോറ്റ് വെള്ളി മെഡലിൽ ഒതുങ്ങേണ്ടിവന്ന സിന്ധുവിന് ഇത്തവണ സുവർണ സാദ്ധ്യതയാണുള്ളത്. മാരിൻ ടോക്കിയോയിൽ നിന്ന് പിന്മാറിയതാണ് അനുകൂലഘടകം.ലോക റാങ്കിംഗിൽ ഏഴാം സ്ഥാനത്താണ് സിന്ധു.
ബജ്റംഗ് പൂനിയ (റെസ്‌ലിംഗ്)
ഗുസ്തിയിൽ ഇന്ത്യയുടെ ശുഭ പ്രതീക്ഷയാണ് ബജ്റംഗ്. നാലുവർഷത്തിനിടെ രണ്ട് ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ ബജ്റംഗ് നേടിയെടുത്തിരുന്നു. ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ സ്വർണവും സ്വന്തമാക്കി.രണ്ടാം സീഡായാണ് ബജ്റംഗ് ടോക്കിയോയിൽ മത്സരിക്കുന്നത്. ലോക ചാമ്പ്യൻ ഗ്വാഴ്ചിമുറാദ് റാഷിദോവിൽ നിന്നാണ് കടുത്ത വെല്ലുവിളി.
അമിത് ഫംഗൽ (ബോക്സിംഗ്)
52 കി.ഗ്രാം ഫ്ളൈ വെയ്റ്റ് കാറ്റഗറിയിലാണ് അമിത് മത്സരിക്കുന്നത്. ഈയിനത്തിൽ നിലവിലെ ചാമ്പ്യൻ ഷാക്കോബിഡിൻ സോയ്റോവാണ് പ്രധാന എതിരാളി. സ്വർണം നേടാനായില്ലെങ്കിലും ഒരു മെഡൽ അമിതിലൂടെ പ്രതീക്ഷിക്കാം,
മീരാഭായ് ചാനു (വെയ്റ്റ് ലിഫ്ടിംഗ്)
മുൻ ലോക ചാമ്പ്യനും ലോക നാലാം റാങ്കുകാരിയുമാണ് ചാനു.റാങ്കിംഗിൽ മുന്നിലുള്ള മൂന്നുപേരിൽ രണ്ടുപേരും ടോക്കിയോയിൽ മത്സരിക്കാൻ എത്തുന്നില്ല.ക്ളീൻ ആൻഡ് ജെർക്കിൽ നിലവിലെ റെക്കാഡ് ചാനുവിന്റെ പേരിലാണ്.
.സൗരഭ് ചൗധരി (ഷൂട്ടിംഗ്)
ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനം. കഴിഞ്ഞ അഞ്ച് ലോകകപ്പുകളിൽ എല്ലാത്തിലും ഏതെങ്കിലുമൊരു മെഡൽ ഈ 19കാരൻ കഴുത്തിലണിഞ്ഞിരുന്നു.ലോകകപ്പുകളിൽ താൻ കീഴ്പ്പെടുത്തിയ ജവാദ് ഫറോഗിയും രണ്ട് തവണ ഒളിമ്പിക് മെഡൽ നേടിയ വെയ് പാംഗുമാണ് പ്രധാന എതിരാളികൾ.
ദീപിക കുമാരി (ആർച്ചറി)
കഴിഞ്ഞ ലോകകപ്പിലെ സ്വർണനേട്ടത്തിലൂടെ ദീപിക ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം വീണ്ടെടുത്താണ് ടോക്യോയിലെത്തിരിക്കുന്നത്
അതാനു ദാസ് (ആർച്ചറി)
ഈ ഒളിമ്പിക്സിലെ ഇന്ത്യൻ ദമ്പതികളാണ് അതാനു ദാസും ദീപികയും. ആർച്ചറി റിക്കർവ് മിക്സഡ് ഡബിൾസിലാണ് അതാനുവും ദീപികയും സഖ്യമായി മത്സരിക്കുന്നത്. ഈയിനത്തിൽ ഇക്കഴിഞ്ഞ ലോകകപ്പിൽ ഇവർ സ്വർണം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |