ശബരിമല : തിരുസന്നിധിയിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയുണ്ടും കലിയുഗവരദനെ കൺനിറയെ കണ്ടും ഉത്രാടദിനത്തിൽ ശബരിമലയിൽ ഭക്തർ പുണ്യംനേടി. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഓണസദ്യക്ക് ഇന്നലെയാണ് തുടക്കം കുറിച്ചത്. മേൽശാന്തി കെ. എസ്. ജയരാജ് പോറ്റിയുടെ വകയായിരുന്നു ഇന്നലത്തെ ഓണസദ്യ. രാവിലെ പതിനൊന്ന് മണിയോടെ അന്നദാനമണ്ഡപത്തിൽ അയ്യപ്പസ്വാമിയുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിച്ച് മേൽശാന്തി തൂശനിലയിൽ വിഭവങ്ങൾ വിളമ്പി. തന്ത്രിയുടെ മുഖ്യ പരികർമ്മി മനു നമ്പൂതിരി പൂജനടത്തി കർപ്പൂരാതി ഉഴിഞ്ഞു. തുടർന്ന് കൊവിഡ് മാനദണ്ഡം പാലിച്ച് ഭക്തരെ സദ്യാലയത്തിൽ ഇരുത്തി സദ്യവിളമ്പി. പാലടപ്രഥമൻ ഉൾപ്പെടെ പന്ത്രണ്ടോളം വിഭവങ്ങൾ അടങ്ങിയ 750 പേർക്കുള്ള വിഭവസമൃദ്ധായ സദ്യയാണ് ഒരുക്കിയത്. ഇന്നലെ രാവിലെ എക്സിക്യൂട്ടീവ് ഓഫീസിന് മുന്നിൽ തിടപ്പള്ളിയുടെ ചുമതലക്കാരനായ ബാലകൃഷ്ണൻ എമ്പ്രാതിരി തയ്യാറാക്കിയ അത്തപ്പൂക്കളം അയ്യപ്പസന്നിധിയിൽ ഓണത്തിന്റെ പൊലിമ വർദ്ധിപ്പിച്ചു. ഇന്ന് ദേവസ്വം ജീവനക്കാരുടെ വകയായി തിരുവോണ സദ്യ നടക്കും. ഓണദിവസങ്ങളിലെ പൂജകൾ പൂർത്തിയാക്കി 23 ന് രാത്രി നട അടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |