ഓണത്തിന് എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യക്കിറ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ മേഖലയിൽ വൻതോതിൽ തൊഴിലവസരങ്ങളും നിക്ഷേപവും
വരുമെന്നും ഇതിനായി 7000 കോടിയുടെ നിക്ഷേപ വാദ്ഗാനം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു
നെസ്റ്റോ ഗ്രൂപ്പ് 700 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ടാറ്റ എലക്സിയുമായി 75 കോടിയുടെ പദ്ധതിക്കും, ടാറ്റാ കൺസൾട്ടൻസിയുമായി 1200 കോടിയുടെ നിക്ഷേപ പദ്ധതിക്കും കരാറൊപ്പിട്ടു. 20,000പേർക്ക് തൊഴിൽ ലഭിക്കും. സംരംഭക വർഷം പദ്ധതിയിൽ മൂന്നര മാസം കൊണ്ട് 42372 സംരംഭങ്ങൾ തുടങ്ങി. ഇതിലൂടെ 4 ലക്ഷം തൊഴിലുണ്ടാവും. കഴിഞ്ഞവർഷം 1,522 കോടിയുടെ സ്വകാര്യ നിക്ഷേപം ആകർഷിക്കാനായി. 20,900 തൊഴിലും സൃഷ്ടിച്ചു. 125 കിലോമീറ്ററിലെ ദേശീയ പാത വികസനം ഒരു വർഷത്തിനകം പൂർത്തിയാക്കും. കഴക്കൂട്ടം ഫ്ലൈഓവർ ഒക്ടോബറിൽ തുറക്കും. മാഹി-തലശ്ശേരി ബൈപാസ്, മൂരാട് പാലം എന്നിവ അടുത്ത മാർച്ചിൽ പൂർത്തിയാവും. നീലേശ്വരം റെയിൽവേ ഓവർബ്രിഡ്ജും ഉടൻ തുറക്കും. ദേശീയപാത വികസനത്തിന് സ്ഥലമെടുക്കാൻ 5580 കോടിയാണ് ചെലവിട്ടത്. 21,940 കോടിയുടെ നഷ്ടപരിഹാര പാക്കേജിൽ 19,878 കോടി വിതരണം ചെയ്തു.
ഓണസമ്മാനമായി എല്ലാ കുടുംബങ്ങൾക്കും 14 ഇനം സാധനങ്ങളടങ്ങിയ ഭക്ഷ്യകിറ്റ് സർക്കാർ സൗജന്യമായി നൽകും. 92.67ലക്ഷം (92,66997) കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. ഇതിന് 425കോടി ചെലവുണ്ടാവും. കഴിഞ്ഞ ഓണത്തിന് 16 ഇനങ്ങളുള്ള കിറ്റാണ് നൽകിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തടക്കം ഇതുവരെ 13തവണ സൗജന്യമായി ഭക്ഷ്യകിറ്റ് നൽകി. ഇതിന് 5500 കോടി ചെലവായി.
പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ്
#കെ-ഫോണിലൂടെ സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് . 30,000 സർക്കാർ ഓഫീസുകളിൽ ഇന്റർനെറ്റ് നൽകുന്നതിൽ 4092 എണ്ണം സജ്ജമായിക്കഴിഞ്ഞു. 24275 ഓഫീസുകളിൽ കെ-ഫോൺ സേവനത്തിന് ഉപകരണങ്ങൾ സ്ഥാപിച്ചു. ശേഷിക്കുന്നിടത്ത് സെപ്തംബറോടെ കണക്ഷൻ നൽകും. എല്ലാ നിയോജകമണ്ഡലങ്ങളിലും നൂറു വീതം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെററ് നൽകാൻ ടെൻഡറായി.
#അതിദാരിദ്യം അനുഭവിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കാൻ സൂക്ഷ്മതല ആസൂത്രണ രേഖ ആഗസ്റ്റ് പകുതിയോടെ തയ്യാറാക്കും. ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കലും, അതിലേക്ക് തിരിച്ചുപോകാതിരിക്കാനുള്ള മുൻകരുതലുകളുമാണ് ലക്ഷ്യം. ദീർഘകാലം ഹ്രസ്വകാലം, ഉടൻ എന്നിങ്ങനെ നടപ്പാക്കേണ്ട പ്രവർത്തനങ്ങളാണ് സൂക്ഷ്മതല ആസൂത്രണ രേഖയിലുണ്ടാവുക.
#ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉത്പാദകരും പായ്ക്ക് ചെയ്ത് വില്‍ക്കുന്ന അരിക്കും പയറുത്പന്നങ്ങൾക്കുമടക്കം ജി.എസ്.ടി വർദ്ധിപ്പിച്ച തീരുമാനം കേരളത്തിൽ നടപ്പാക്കില്ല. .
# ഇൻഫോപാർക്കിനടുത്ത് 10 ഏക്കർ ഭൂമിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്സിബിഷൻ കം ട്രേഡ് ആൻഡ് കൺവെൻഷൻ സെന്റർ ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കും.
#സ്വകാര്യമേഖലയിൽ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിനു ഏക്കറിന് 30 ലക്ഷം വരെ. ഒരു എസ്റ്റേറ്റിന് പരമാവധി 3 കോടി.
ഓണക്കിറ്റിലെ ഇനങ്ങൾ
കശുഅണ്ടിപ്പരിപ്പ്- 50ഗ്രാം,മിൽമ നെയ്യ്-50മില്ലി,ശബരി മുളകുപൊടി-100ഗ്രാം,ശബരി മഞ്ഞൾപ്പൊടി-100ഗ്രാം,
ഏലയ്ക്ക-20ഗ്രാം,ശബരി വെളിച്ചെണ്ണ-500മില്ലി,ശബരി തേയില-100ഗ്രാം, ശർക്കരവരട്ടി-100ഗ്രാം, ഉണക്കലരി-500ഗ്രാം, പഞ്ചസാര-1കിലോ,ചെറുപയർ-500ഗ്രാം,തുവരപ്പരിപ്പ്-250ഗ്രാം,പൊടി ഉപ്പ്-1കിലോ, തുണി സഞ്ചി
കേന്ദ്രം അനുവദിച്ചാൽ സിൽവർലൈൻ
കേന്ദ്രാനുമതി കിട്ടിയാലേ സിൽവർലൈൻ നടപ്പാക്കാനാവൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അല്ലെങ്കിൽ നേരത്തേ നടപ്പാക്കുമായിരുന്നു. ഭൂമിയേറ്റെടുക്കാനുള്ള സർവേയ്ക്ക് റെയിൽവേയുടെ അനുമതിയില്ലെന്ന കേന്ദ്ര നിലപാട് നിർഭാഗ്യകരമാണ്. പദ്ധതി നാടിന് ആവശ്യമാണെന്ന് മനസിലാക്കി അനുമതി ലഭ്യമാക്കണം. സാമൂഹ്യാഘാത പഠനത്തിനടക്കം തടസമാണ് കേന്ദ്രനിലപാട്. സാമൂഹ്യാഘാത പഠനം നിലച്ചിട്ടില്ല.
കേരള വികസനത്തിന് ഏറ്റവും അനുയോജ്യമായതിനാൽ വേഗത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. വൈകാതിരിക്കാനാണ് അനുമതിക്ക് മുൻപ് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചത്. തത്വത്തിലുള്ള അനുമതി ലഭിച്ചതുമാണ്. കേന്ദ്രസർക്കാരിനു വേണ്ടി സംസാരിക്കുന്ന പലരും സിൽവർലൈൻ വരാൻ പാടില്ലെന്നാണ് പറയുന്നത്. എൽ.ഡി.എഫിന്റെ പദ്ധതി എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. നാടിന്റെ നല്ല നാളേയ്ക്കുള്ളതാണിത്. സർക്കാർ മുൻകൈയെടുക്കുന്നു എന്നു മാത്രം. നാടിനാവശ്യമായവ തകർക്കാൻ നോക്കുന്നത് ഏറ്റവും വലിയ ക്രൂരതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |