തിരുവനന്തപുരം: ആഘോഷങ്ങളുടെ പൂത്തിരികത്തിച്ച് വീണ്ടും പൊന്നോണമെത്തി. സമൃദ്ധിയുടെയും നന്മയുടെയും സന്ദേശവുമായി മഹാബലി എത്തുകയായി. കൊവിഡ് ഇല്ലാതാക്കിയ ഒത്തുചേരലുകൾ വീണ്ടും സജീവമായതാണ് ഇത്തവണത്തെ പ്രത്യേകത. സർക്കാരിന്റെ ഓണം വാരാഘോഷവും സാംസ്കാരിക സംഘടനകളുടെ ഓണാഘോഷങ്ങളുമെല്ലാം പതിവിലേറെ ഉത്സവലഹരിയിലാണ്. നാട്ടിലെത്തി ഓണം ആഘോഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഭൂരിപക്ഷം പ്രവാസികളും. കൊവിഡ് മൂലം കഠിനദുരിതത്തിലായ കച്ചവടക്കാരും തൊഴിലാളികളുമെല്ലാം വലിയ പ്രതീക്ഷയോടെയാണ് ഇക്കുറി ഓണത്തെ വരവേറ്റത്.
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഓണാശംസകൾ നേർന്നു
രാഷ്ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും എല്ലാമലയാളികൾക്കും ഓണാശംസകൾ നേർന്നു.
വിളവെടുപ്പിന്റെ അടയാളമായ ഓണം കർഷകരുടെ കഠിനാധ്വാനത്തെ ബഹുമാനിക്കാനും പ്രകൃതി മാതാവിനോടുള്ള നന്ദി പ്രകടിപ്പിക്കാനുമുള്ള അവസരമാണെന്നും രാഷ്ട്രപതി പറഞ്ഞു.ഐക്യത്തോടെ പ്രവർത്തിക്കാനും ഇന്ത്യയെ മികച്ച രാഷ്ട്രമാക്കി മാറ്റാനും ഓണദിനത്തിൽ പ്രതിജ്ഞയെടുക്കാൻ രാഷ്ട്രപതി ആഹ്വാനം ചെയ്തു.
സത്യസന്ധത,അനുകമ്പ, ത്യാഗം തുടങ്ങിയ മൂല്യങ്ങളുടെ ഓർമ്മപ്പെടുത്തലാണ് ഓണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു. ഓണത്തിന്റെ ചൈതന്യം എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും ഐശ്വര്യവും സന്തോഷവും കൊണ്ടുവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഐശ്വര്യത്തിന്റെ ഓണം ആശംസിച്ച് ഗവർണർ
മനസുകളിൽ സമത്വവും ഐശ്വര്യവും ഒരുമയും നിറഞ്ഞ നല്ലകാലത്തിന്റെ ഓർമ്മ നിറയ്ക്കുന്ന ആഘോഷമാണ് ഓണമെന്ന് ഗവർണർ പറഞ്ഞു. കേരളത്തിന്റെ ഒരുമ സ്നേഹസന്ദേശമായി ലോകമെങ്ങുമെത്തിക്കാൻ കൈകോർക്കണമെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓണാശംസ
മുഖ്യമന്ത്രി പിണറായി വിജയൻ മലയാളികൾക്ക് ഓണാശംസകൾ നേർന്നു.ഭേദചിന്തകൾക്കതീതമായി മനുഷ്യമനസുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കൽപമാണ് ഓണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്.അസമത്വമില്ലാതെ മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരുകാലം ഉണ്ടായിരുന്നുവെന്ന് ഓണസങ്കൽപം നമ്മോടു പറയുന്നു.ആ നിലയ്ക്ക് ഓണത്തെ ഉൾക്കൊള്ളാനും ഒരുമിക്കാനും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി വി.ശിവൻകുട്ടിയും ഓണാശംസകൾ നേർന്നു.ജാതിമതവർണ ചിന്തകൾക്കപ്പുറം നമ്മളൊന്ന് എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകണമെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ഓണാശംസ
കേരളീയർക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഓണാശംസകൾ നേർന്നു. വെറുപ്പും വിദ്വേഷവും ശത്രുതയും സമൂഹത്തിൽ വ്യാപകമാകുന്ന കാലത്ത് ഒന്നിച്ചു നിൽക്കുക, ഒന്നിച്ച് ചുവടുവയ്ക്കുക എന്ന സന്ദേശമാണ് ഓണം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |