തിരുവനന്തപുരം: റേഷൻ കടകൾവഴി നൽകുന്ന മുഴുവൻ ഭക്ഷ്യവസ്തുക്കളുടെയും ഗുണനിവാരം ഉറപ്പാക്കാനുള്ള കർശന നടപടി ആരംഭിച്ചതായി മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഓണം സ്‌പെഷ്യൽ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഓണ കിറ്റിലുള്ള എല്ലാ സാധനങ്ങളുടെയും കൃത്യമായ അളവും തൂക്കവും വ്യക്തമാക്കുന്ന പോസ്റ്റർ റേഷൻകടകൾക്കു മുന്നിൽ പതിക്കും. കിറ്റിലുള്ള ഓരോ സാധനത്തിന്റെയും അളവും ഗുണനിലവാരവും ഉപഭോക്താവിന് ഉറപ്പിക്കാനാകും.
റേഷൻ കടകളിൽ കെട്ടിക്കിടക്കുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ അടിയന്തരമായി നീക്കംചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ഓണം പ്രമാണിച്ചു മുൻഗണനാ കാർഡുകാർക്ക് ഒരു ലിറ്ററും മുൻഗണനേതര വിഭാഗക്കാർക്ക് അര ലിറ്ററും മണ്ണെണ്ണ അധികമായി നൽകുന്ന കാര്യം പരിഗണിക്കും.
കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡുകളിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ സൂപ്പർമാർക്കറ്റ് തുടങ്ങുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന മന്ത്രി ആന്റണി രാജു പറഞ്ഞു.
ഇടപ്പഴഞ്ഞി ജംഗ്ഷനിലെ റേഷൻ കടയിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ, കൗൺസിലർ രാഖി രവികുമാർ, സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി. സജിത് ബാബു, ജില്ലാ സപ്ലൈ ഓഫീസർ സി.എസ്. ഉണ്ണികൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |