കൊച്ചി:കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ എറണാകുളത്ത് അടിയന്തര നടപടികൾ സ്വീകരിക്കാൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിൽ തീരുമാനമായി. ഇന്നലെ വൈകിട്ടാണ് മന്ത്രി പ്രത്യേക യോഗം വിളിച്ചത്. കളമശേരി മെഡിക്കൽകോളേജിനെ വീണ്ടും സമ്പൂർണ കൊവിഡ് ആശുപത്രിയാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അഞ്ചു ദിവസം കൊണ്ട് ഡൊമിസെയിൽ കെയർ സെന്ററുകളും (ഡിസിസി) സിഎഫ്എൽടിസികളും സജ്ജമാക്കും. തിങ്കളാഴ്ച ജില്ലാതലയോഗം കൂടും.
തീരുമാനങ്ങൾ
1.ആലുവ ജില്ലാ ആശുപത്രിയിൽ 100 ഐ.സി.യു. കിടക്കകൾ അടുത്തയാഴ്ച പൂർണസജ്ജമാക്കും
2.ഫോർട്ട്കൊച്ചി താലൂക്കാശുപത്രി പൂർണമായും കൊവിഡ് ആശുപത്രിയാക്കും.
3.ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റിബ്ലോക്ക് ഒരാഴ്ച കൊണ്ട് കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കും.
4.സർക്കാർമേഖലയിൽ 1000 ഓക്സിജൻ കിടക്കകൾ തയ്യാറാക്കും.ഓക്സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തും
5.ആശുപത്രികളിൽ ആവശ്യമായ സ്റ്റാഫിനെ നിയമിക്കും
6.സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കും
കൊവിഡ്: കേരളം ഇന്നലെ
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 67 പേർ ആരോഗ്യ പ്രവർത്തകർ. 16,762 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 1159 പേരിൽ ഉറവിടം വ്യക്തമല്ല. 4565 പേർ ഇന്നലെ രോഗമുക്തി നേടി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു (2,37,036).
@രോഗികൾ 1000 കടന്ന ജില്ലകൾ
തൃശൂർ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂർ 1451, പാലക്കാട് 1077,
മറ്റു ജില്ലകളിൽ:
തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസർകോട് 622, വയനാട് 605
ആകെ രോഗികൾ 12,39,424
ചികിത്സയിലുള്ളവർ 93,686
രോഗമുക്തർ 11,40,486
ആകെ മരണം 4,929
മുഖ്യമന്ത്രിയുടെപ്രോട്ടോക്കോൾ വിവാദം ഡോക്ടറുടെ കുറിപ്പ് വൈറലായി;
വൈകാതെ പിൻവലിച്ചു
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന വിവാദത്തിനിടെ അദ്ദേഹത്തെ ചികിത്സിച്ച ഡോ.വി.കെ ഷമീറിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായെങ്കിലും, വൈകാതെ പിൻവലിച്ചു.
പോസ്റ്റ് ഇങ്ങനെ: വിവാദങ്ങൾ ഉയർത്തുന്നവർ അവരുടെ തൊഴിലിന്റെ ഭാഗമായാണ് അത് ചെയ്യുന്നതെങ്കിലും മുഖ്യമന്ത്രിയെ ചികിത്സിച്ച ഡോക്ടർമാരിൽ അത് എത്രമാത്രം മാനസിക വിഷമമുണ്ടാക്കുന്നുവെന്ന് അവർ ചിന്തിക്കുന്നില്ല. മുഖ്യമന്ത്രിയും ചികിത്സിച്ച ഡോക്ടർമാരും കൊവിഡ് പരത്താൻ ശ്രമിച്ചുവെന്ന തരത്തിലായിരുന്നു പ്രചാരണം. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ രണ്ട് കാര്യങ്ങളാണ് നോക്കിയത്. 1. വൈറസ് കാരണം മുഖ്യമന്ത്രിയുടെ ആരോഗ്യത്തിന് അപകടമുണ്ടാകാൻ പാടില്ല. 2. അദ്ദേഹത്തിന്റെ ശരീരത്തിലെ വൈറസ് മറ്റൊരാളിലേക്ക് പകരാനിടയാക്കരുത്. എപ്പോഴും ഒരേ തരത്തിൽ ചികിത്സ തുടരണമെന്ന് ആരും ശഠിക്കാൻ പാടില്ല.
മുഖ്യമന്ത്രി പരുക്കൻ സ്വഭാവക്കാരനാണെന്ന ധാരണ മാറ്റാനും ചികിത്സയ്ക്കിടെ സാധിച്ചു. ചികിത്സയോട് പൂർണമായും സഹകരിക്കുന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. എല്ലാ നിർദ്ദേശങ്ങളും ഒരു നീരസവും കൂടാതെ അനുസരിച്ചു. കടക്ക് പുറത്ത് എന്ന ഇമേജായിരുന്നു ചികിത്സയ്ക്ക് മുമ്പെങ്കിൽ 'ആയിക്കോട്ടെ" എന്നായി ചികിത്സയ്ക്ക് ശേഷം. ഡോക്ടർമാരുടെ നിർദ്ദേശങ്ങളോട് 'ആയിക്കോട്ടെ" എന്ന മറുപടിയോടെ അദ്ദേഹം സഹകരിക്കുകയാണ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |