തിരുവനന്തപുരം : കൊവിഡിന്റെ വരവോടെ കുട്ടികളും മുതിർന്നവരും ഉണരുന്നത് മുതൽ ഉറങ്ങുന്നതു വരെ ഏറെ സമയവും ഡിജിറ്റൽ ലോകത്താണ്. പഠനവും ജോലിയും കമ്പ്യൂട്ടറിനെയും മൊബൈൽ ഫോണിനെയും ആശ്രയിച്ചാണ്. ഈ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് കുട്ടികളിൽ നടത്തിയ പഠനത്തിൽ 36 ശതമാനം പേർക്ക് തലവേദനയും 28ശതമാനത്തിന് കണ്ണിന് ക്ഷീണവും കണ്ടെത്തി. കണ്ണിന്റെ സംരക്ഷണം കുട്ടികളിലും പ്രധാനമാണ്.
കണ്ണിന്റെ വരൾച്ചയാണ് ഭൂരിഭാഗം കുട്ടികളിലും പ്രധാന അസ്വസ്ഥത. ഇമവെട്ടുകയാണ് ഇതിന് പരിഹാരം. കൃഷ്ണമണിക്ക് പുറത്തെ കണ്ണുനീരിന്റെ നേർത്ത പടലമാണ് ടിയർഫിലിം. ഇമവെട്ടുമ്പോൾ ടിയർഫിലിം കൃഷ്ണമണിയിൽ പടരും. കുമിളപോലെ ഒരു ടിയർ ഫിലിം ഉണ്ടായാൽ 20സെക്കൻഡ് മാത്രമാണ് നിലനിൽക്കുന്നത്. വീണ്ടും ടിയർഫിലിം ഉണ്ടാകാൻ ഇമവെട്ടണം. ടിയർഫിലിം ഉണ്ടാകാത്തതാണ് കണ്ണിലെ വരൾച്ചയ്ക്ക് കാരണം. കമ്പ്യൂട്ടറിലോ മൊബൈലിലോ ശ്രദ്ധിക്കുമ്പോഴാണ് ഇമവെട്ടാൻ മറക്കുന്നത്. ഇത് ഒഴിവാക്കണം.
സ്ക്രീനിൽ നോക്കാം ഇങ്ങനെ
കമ്പ്യൂട്ടർ സ്‌ക്രീൻ 60സെ.മീറ്ററും മൊബൈലിന്റെ സ്ക്രീൻ 30സെ.മീററും അകലെ വയ്ക്കണം.
ഇരിക്കുന്ന മുറിയിലെ വെളിച്ചം സ്ക്രീനിനെക്കാൾ കൂടുതലായിരിക്കണം.
ഇരുട്ടത്ത് കമ്പ്യൂട്ടറിലും മൊബൈലിലും നോക്കരുത്.
ഇരുണ്ട മുറിയിൽ സ്ക്രീൻ നൈറ്റ് മോഡിലാക്കണം, ബ്ലൂ ബ്ലോക്കിംഗ് കണ്ണട ഉപയോഗിക്കാം.
കണ്ണിലും സ്ക്രീനിലും നേരിട്ട് പ്രകാശം പതിക്കരുത്, വശങ്ങളിലോ മുകളിലോ ലൈറ്റ് ക്രമീകരിക്കണം.
അമിതവേഗത്തിൽ ഫാൻ ഇടുന്നതും എ.സിയുടെ ബ്ലോവർ കണ്ണിൽ അടിക്കുന്നതും ഒഴിവാക്കണം.
രാത്രി 10മണിക്ക് ശേഷം കഴിവതും ഡിജിറ്റൽ സ്ക്രീനിന്റെ ഉപയോഗം കുറയ്ക്കണം.
20മിനിട്ട് സ്ക്രീനിൽ നോക്കിയാൽ 20 അടി ദൂരത്തേക്ക് 20സെക്കൻഡ് നോക്കണം. (20-20-20-റൂൾ)
ബുദ്ധിമുട്ടുകൾ
ഉറക്കം കുറവ്
കണ്ണുവേദന
കണ്ണിന് ക്ഷീണം
കരട് ഉണ്ടെന്ന തോന്നൽ
കണ്ണിൽ നിന്ന് വെള്ളം വരാം
ഉറക്കക്ഷീണം
തലവേദന
കണ്ണ് അടയുന്ന തോന്നൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |