തിരുവനന്തപുരം: ഈ വർഷത്തെ ഒ.എൻ.വി സാഹിത്യപുരസ്‌കാരം പ്രശസ്ത തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന് സമ്മാനിക്കുമെന്ന് ഒ.എൻ.വി കൾച്ചറൽ അക്കാഡമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു. മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. മലയാളത്തിനും മലയാളേതര ഇന്ത്യൻ ഭാഷകൾക്കും മാറി മാറി കൊടുത്തുവരുന്ന ദേശീയ പുരസ്കാരമാണിത്.
മലയാള സർവകലാശാല വൈസ് ചാൻസിലർ ഡോ. അനിൽ വളളത്തോൾ, ആലങ്കോട് ലീലാകൃഷ്ണൻ, പ്രഭാവർമ്മ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. അപേക്ഷകൾ പരിശോധിക്കാനും അവാർഡ് തീരുമാനിക്കാനും നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടുള്ളതിനാൽ യുവ സാഹിത്യ പുരസ്കാരം പിന്നീട് പ്രഖ്യാപിക്കും.
കവി, ഗാനരചയിതാവ് നോവലിസ്റ്റ് എന്നീ നിലകലളിൽ പ്രഗത്ഭ്യം തെളിയിച്ച വൈരമുത്തുവിന് 2003ൽ രാജ്യം പദ്മശ്രീയും 2014ൽ പദ്മഭൂഷണും നൽകി. നോവലിന് കേന്ദ്രസാഹിത്യ അക്കാഡമി അവാർഡും ഗാനരചനയ്ക്ക് ഏഴുതവണ ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അവാർഡ് സമർപ്പണ ദിനം കൊവിഡ് സാഹചര്യത്തിന് അയവുവന്നശേഷം തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |