തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ തത്വത്തിൽ അംഗീകരിച്ച സബർബൻ റെയിൽവെ പദ്ധതി വേണ്ടെന്ന് തീരുമാനിക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
യു.ഡി.എഫ് സർക്കാർ 2013ൽ അവതരിപ്പിച്ച പദ്ധതിയാണ് സബർബൻ റെയിൽ. അതിന് ആകെ വേണ്ടത് 15,000 കോടി രൂപയും 300 ഏക്കർ സ്ഥലവുമാണ്. ഇത് വേണ്ടെന്നു വച്ച് രണ്ട് ലക്ഷം കോടിയിലേറെ രൂപ ചെലവ് വരുന്നതും 1,383 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടതും പരിസ്ഥിതിക്ക് വിനാശകരവുമായ സിൽവർ ലൈൻ നടപ്പാക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം കേരളത്തിന്റെ സർവ്വനാശത്തിനാണ്.
ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം 2016 ജൂൺ 13ന് റെയിൽവേയുടെ ചുമതലയുണ്ടായിരുന്ന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം സബർബൻ റെയിൽ പദ്ധതി അംഗീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്കയയ്ക്കാൻ തീരുമാനിച്ചതായിരുന്നു. മന്ത്രിസഭ ഇത് പരിഗണിച്ചുവെങ്കിൽ പദ്ധതി വേണ്ടെന്ന് വയ്ക്കാനുള്ള കാരണം വെളിപ്പെടുത്താൻ മുഖ്യന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |