തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് പൂർണ യു.ജി.സി അംഗീകാരം ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് ഓപ്പൺ-വിദൂര പഠനം പ്രതിസന്ധിയിൽ. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളിൽ നിന്ന് വിദൂര, ഓപ്പൺ കോഴ്സുകൾ വേർപെടുത്തുകയും ഇത്തരം പഠനം ഓപ്പൺ സർവകലാശാലയിൽ മാത്രമാക്കുകയും ചെയ്ത് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. കോടതി ഉത്തരവു നേടിയാണ് കഴിഞ്ഞവർഷം കേരള, കാലിക്കറ്റ് വാഴ്സിറ്റികൾ വിദൂര കോഴ്സുകൾ തുടർന്നത്.
പ്ലസ്ടു വിജയിക്കുന്നവരിൽ ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ തുടർ വിദ്യാഭ്യാസത്തിന് സമാന്തര പഠനത്തെയാണ് ആശ്രയിക്കുന്നത്. കേരളത്തിൽ പഠനസൗകര്യമൊരുക്കിയില്ലെങ്കിൽ ഇവർക്ക് അന്യസംസ്ഥാന സർവകലാശാലകളെ ആശ്രയിക്കേണ്ടിവരും. വേണ്ടത്ര മുന്നൊരുക്കമില്ലാതെ ആരംഭിച്ച ഓപ്പൺ സർവകലാശാലയിൽ ബിരുദ-ബിരുദാനന്തര കോഴ്സുകൾ നടത്താൻ യു.ജി.സിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. നിരവധി നൂതന കോഴ്സുകൾ ആരംഭിക്കുമെന്ന് കഴിഞ്ഞ വർഷം സർവകലാശാല പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ കോഴ്സുകൾ നടത്താനുള്ള പ്രാഥമിക സൗകര്യം പോലും സർവകലാശാലയ്ക്കില്ല. അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ബഡ്‌ജറ്റിൽ പത്ത് കോടി വകയിരുത്തിയിട്ടുണ്ടെങ്കിലും ഇവയെല്ലാം സജ്ജമാകാൻ സമയമെടുക്കും.
കഴിഞ്ഞ ഫെബ്രുവരിയിൽ സർവകലാശാലയെ യു.ജി.സി അംഗീകരിച്ചിരുന്നു. പക്ഷേ, കോഴ്സുകൾ തുടങ്ങാൻ ഇനിയും അനുമതികൾ വേണം. കോഴ്സുകളുടെ സിലബസും പ്രോജക്ട് റിപ്പോർട്ടും യു.ജി.സിക്ക് സമർപ്പിച്ച് അംഗീകാരം നേടണം. 19 ബിരുദ, 9 ബിരുദാനന്തര ബിരുദ കോഴ്സുകൾ തുടങ്ങാനാണ് ലക്ഷ്യം.
അന്യസംസ്ഥാനങ്ങളിൽ ഓപ്പൺ യൂണിവേഴ്സിറ്റികളുണ്ടെങ്കിലും മറ്റ് സർവകലാശാലകളിലെ വിദൂര, സമാന്തര പഠനം തടഞ്ഞിട്ടില്ല. സംസ്ഥാനത്ത് റഗുലർ കോളേജ് പഠനത്തിന് പ്രവേശനം ലഭിക്കാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികൾ അഫിലിയേറ്റഡ് സർവകലാശാലകളിൽ പഠനം തുടരാൻ താത്പര്യപ്പെടുന്നതിനാൽ അവിടങ്ങളിൽ സമാന്തര-വിദൂര വിദ്യാഭ്യാസം തുടരണമെന്നും ഇതിനായി സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി മുഖ്യമന്ത്റിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്റിക്കും നിവേദനം നൽകി.
സർവകലാശാല പറയുന്നത്
യു.ജി.സി എല്ലാവർഷവും രണ്ടുതവണ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കും. ഇക്കൊല്ലം ഇതുവരെ ക്ഷണിച്ചിട്ടില്ല. ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോ പോർട്ടൽ ഓപ്പൺ ആയാൽ അപേക്ഷിക്കും. കൊവിഡ് ആയതിനാലാണ് വൈകുന്നത്. കോഴ്സുകൾക്ക് യു.ജി.സി അനുമതി കിട്ടിയാലേ തുടങ്ങാനാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |