₹വിദൂര വിദ്യാഭ്യാസ സൗകര്യം ആർക്കും നഷ്ടമാവില്ലെന്ന് മന്ത്രി ആർ.ബിന്ദു
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഒാപ്പൺ സർവകലാശാലയിൽ ഇൗ വർഷം കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു.
കോഴ്സുകൾ തുടങ്ങുന്നതിന് യു.ജി.സിയുടെ ഡിസ്റ്റന്റ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരം നേടാനുള്ള നടപടികൾ സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. കൊവിഡ് മൂലമാണ് യു.ജി.സി നടപടികൾ വൈകുന്നത്. സമയത്തിന് അംഗീകാരം കിട്ടാതെ വന്നാൽ കേരള,കണ്ണൂർ, കോഴിക്കോട്, എം.ജി. സർവകലാശാകളിൽ ഇൗ വർഷം കൂടി വിദൂരപഠന കോഴ്സുകൾ നടത്താൻ സർക്കാർ നിയമഭേദഗതി ഒാർഡിനൻസ് പരിഗണിക്കും. സംസ്ഥാനത്ത ഒരു വിദ്യാർത്ഥിക്കും വിദൂരപഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടില്ലെന്ന് മന്ത്രി ഉറപ്പ് നൽകി.
പ്രതിപക്ഷത്തെ കെ.ബാബുവാണ് വിഷയം അടിയന്തര പ്രമേയമായി ഉന്നയിച്ചത്. സർവകലാശാലയ്ക്ക് യു.ജി.സി അംഗീകാരമുണ്ടെങ്കിലും, വിദൂരവിദ്യാഭ്യാസത്തിനുള്ള അനുമതി ലഭിച്ചിട്ടില്ല.ശ്രീനാരായണ സർവകലാശാലാ നിയമമനുസരിച്ച്, മറ്റൊരു സർവകലാശാലയ്ക്കും സംസ്ഥാനത്ത് വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താനാവില്ല. ഇതോടെ സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം വിദ്യാർത്ഥികൾക്ക് വിദൂരവിദ്യാഭ്യാസത്തിന് അവസരമില്ലാതാകും. പിൻവാതിൽ നിയമനങ്ങൾക്ക് വേണ്ടിയാണ് ഒന്നാം പിണറായി സർക്കാർ ധൃതിപിടിച്ച് സർവകലാശാല ഉദ്ഘാടനം ചെയ്തതെന്നും ബാബു പറഞ്ഞു.
ശ്രീനാരായണഗുരു സർവകലാശാല തുടങ്ങിയത് വിശാലമായ താത്പര്യങ്ങളും ലക്ഷ്യങ്ങളും മുൻനിറുത്തിയാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. വി.സി, രജിസ്ട്രാർ നിയമനങ്ങൾ നടത്തിയത് യു.ജി.സി അംഗീകാരത്തിനാണ്. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കും മറ്റും തയ്യാറായി. 20 ബിരുദ കോഴ്സുകളും 7 ബിരുദാനന്തര ബിരുദകോഴ്സുകളുമാണ് ഇൗ വർഷം നടത്തുക.സയൻസ് ഹ്യൂമാനിറ്റീസ് വിഷയങ്ങളുണ്ടാകും. സ്വയം പഠനവസ്തുക്കളും സാമഗ്രികളും കരിക്കുലം റിപ്പോർട്ടും തയ്യാറായി. യു.ജി.സി.യുടെ ഡിസ്റ്റന്റ് എഡ്യൂക്കേഷൻ ബ്യൂറോയ്ക്ക് നൽകാനുള്ള വിശദാംശങ്ങളും തയ്യാറാക്കി കാത്തിരിക്കുകയാണ്. കാലതാമസം പരിഹരിക്കാൻ സർക്കാർ ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്രമരഹിതമായ നിയമനങ്ങളാണ് ശ്രീനാരായണഗുരു സർവകലാശാലയിൽ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. നിയമമനുസരിച്ച് 60 വയസാണ് വി.സിയുടെ പ്രായപരിധി. നിയമിച്ചത് 63കാരനെ. അഞ്ച് വർഷം പരിചയമുള്ളയാളായിരിക്കണം രജിസ്ട്രാർ. നിയമിച്ചത് പരിചയമൊന്നുമില്ലാത്ത മുൻമന്ത്രി കെ.ടി.ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയെ. ഇതിന് യു.ജി.സി. അംഗീകാരം കിട്ടാൻ പ്രയാസമായിരിക്കും.ഇത്തരം ക്രമരാഹിത്യങ്ങൾ ഒഴിവാക്കി അംഗീകാരത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |