കൊല്ലം: ജനപ്രതിനിധികൾക്കായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നടത്തിയ സർട്ടിഫിക്കറ്റ് പ്രോഗ്രാം പരീക്ഷയിൽ 80.59 ശതമാനം വിജയം. പരീക്ഷ എഴുതിയ 2117 പേരിൽ 37 പേർക്ക് ഔട്ട് സ്റ്റാൻഡിംഗായ ഒ ഗ്രേഡും 366 പേർക്ക് എ പ്ളസും 649 പേർക്ക് എ ഗ്രേഡും ലഭിച്ചതായി യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. എസ്. വി. സുധീറും പരീക്ഷാ കൺട്രോളർ ഡോ. ജെ. ഗ്രേഷ്യസും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'അധികാര വികേന്ദ്രീകരണവും പ്രദേശിക ഭരണ നിർവഹണവും" എന്ന വിഷയത്തിലായിരുന്നു കോഴ്സ്. ആലപ്പുഴ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി 400 ൽ 381 മാർക്ക് നേടി ഒന്നാം റാങ്ക് നേടി. കണ്ണൂർ അഴീക്കോട്, കോട്ടയം വെളിയന്നൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. മിനിയും ജിമ്മി ജയിംസും രണ്ടാം റാങ്ക് പങ്കിട്ടു. വിജയികൾക്ക് മേയ് 31നും ജൂൺ ഒന്നിനുമായി കൊല്ലത്ത് നടക്കുന്ന അക്കാഡമിക് കൂട്ടായ്മയിൽ പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. 31ന് മുഖ്യമന്ത്രി പിണറായി വിജയനും ജൂൺ 1ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുക്കും.
സിൻഡിക്കേറ്റ് അംഗങ്ങളായ ബിജു കെ.മാത്യു, ഡോ. എം. ജയപ്രകാശ്, ഡോ. കെ. ശ്രീവത്സൻ, എ.നിസാമുദിൻ, രജിസ്ട്രാർ ഇൻ ചാർജ് ഡോ. എം. ജയമോഹൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വിജയവഴിയിൽ ജനപ്രതിനിധികൾ
1. കിലയിലെ വിഷയ വിദഗ്ദ്ധരും ഓപ്പൺ സർവകലാശാല അക്കാഡമിക് കൗൺസിലർമാരും ഉൾപ്പെടെ മുന്നൂറോളം അദ്ധ്യാപകർ ക്ളാസുകൾക്ക് നേതൃത്വം നൽകി.
2. പഠിതാക്കൾക്ക് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓൺലൈൻ പോർട്ടൽ തയ്യാറാക്കി
3. മൂന്ന് തിയറി പേപ്പറുകളുടെ പരീക്ഷ മേയ് 7ന് കേരളത്തിലെ 28 പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തി
4. വിജയിക്കാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകും. റിസൾട്ടും ഗ്രേഡും www.sgou.ac.in വെബ്സൈറ്റിൽ
മന്ത്രിയുടെ അഭിനന്ദനം
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല തദ്ദേശ സ്ഥാപന ജനപ്രതിനിധികൾക്ക് വേണ്ടി നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സിൽ വിജയിച്ചവരെ മന്ത്രി എം. വി. ഗോവിന്ദൻ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |